Total Pageviews

Thursday 16 June 2011

ഭവന വായ്പാ പലിശ ഭാരം കുറയ്ക്കാം





Fun & Info @ Keralites.netബാങ്കുകള്‍ ഭവന വായ്പകള്‍ക്ക് പലിശ നിരക്കുയര്‍ത്തിയതിനെ തുടര്‍ന്ന് പ്രതിമാസം നല്‍കേണ്ട തിരിച്ചടവ്(ഇ.എം.ഐ) കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഫ്ലോട്ടിങ് വ്യവസ്ഥയിലുള്ള വായ്പകളെടുത്തവര്‍ക്കാണ് ഇഎംഐയിലെ വര്‍ധന കൂടുതല്‍ തലവേദനയായിട്ടുള്ളത്. ഇടത്തരം കുടുംബങ്ങളുടെ നട്ടെല്ലൊടിക്കുന്ന തരത്തിലാണ് പലിശയുടെ പോക്ക്. പരാതിപ്പെട്ടിട്ട് കാര്യമില്ല. അല്‍പം ശ്രദ്ധയോടുകൂടി പ്രതിമാസ ബജറ്റ് താളം തെറ്റാതെ നോക്കുകയാണ് വേണ്ടത്.


സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് തങ്ങള്‍ക്ക് പ്രാപ്യമായ നിലയില്‍ ഇം.എം.ഐ നിലനിര്‍ത്തുക എന്നതാണ് ഇതില്‍ ആദ്യത്തെ പടി. വായ്പ മുന്‍കൂര്‍ അടക്കുക വഴിയും അമിതഭാരം ഒഴിവാക്കാനാവും. അല്ലെങ്കില്‍ ബാങ്കുകളില്‍ ചെന്ന് മെച്ചപ്പെട്ട പലിശ നിരക്ക് ലഭ്യമാണോ എന്നന്വേഷിക്കാം. ഇതുമല്ലെങ്കില്‍ വായ്പാ കാലാവധി നീട്ടുക വഴിയും പ്രതിമാസ ബജറ്റ് താളം തെറ്റാതെ കൊണ്ടു പോകാന്‍ കഴിയും.


മറ്റൊരു ബാങ്കിലേക്ക് വായ്പ മാറ്റാം


ഭവന വായ്പ റീ ഫിനാന്‍സ് ചെയ്യുകയാണ് മറ്റൊരു മാര്‍ഗം. ഇത്തരത്തില്‍ താരതമ്യേന കുറഞ്ഞ പലിശ നിരക്കുള്ള ബാങ്കിലേക്ക് വായ്പ മാറ്റാവുന്നതാണ്. സാധാരണ ഗതിയില്‍ വായ്പയെടുക്കുന്നവര്‍ക്ക് ബാങ്കുകളെക്കുറിച്ച് എപ്പോഴും പരാതി തന്നെയാണ്. പലിശ നിരക്കുയരുന്ന അവസരത്തില്‍ ഭവന വായ്പാകള്‍ക്ക് പലിശ നിരക്കുയര്‍ത്താന്‍ ബാങ്കുകള്‍ ധൃതി കാണിക്കുന്നുവെന്ന പരാതിയാണ് ഇവര്‍ പലപ്പോഴും ഉന്നയിക്കുന്നത്. 2008ന് മുന്‍പ് വായ്പയെടുത്തവര്‍ 12 ശതമാനത്തിനും 13 ശതമാനത്തിനും ഇടയിലേക്ക് പലിശ നിരക്കുയരുന്നതിന് സാക്ഷിയായിക്കഴിഞ്ഞു. ഇത്തരക്കാര്‍ക്ക് അമിത ഭാരമൊഴിവാക്കാന്‍ സ്വീകരിക്കാവുന്ന ഏറ്റവും നല്ല വഴിയാണ് ബാലന്‍സ് ട്രാന്‍സ്ഫര്‍.

പുതിയ വായ്പകള്‍ ലഭിക്കാന്‍ ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു തരുമെന്നിരിക്കെ ഈ മാര്‍ഗം സ്വീകരിക്കുക വഴി ബുദ്ധിപരമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാം. ഏത് ബാങ്കിലേക്കാണ് വായ്പ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതെന്ന് ഇതിന് മുന്‍പ് നിശ്ചയിക്കണം. മിക്ക ബാങ്കുകളും വായ്പക്ക് ഈടാക്കുന്ന പലിശ നിരക്ക് അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ബാലന്‍സ് ട്രാന്‍സഫറിലൂടെ പലിശയില്‍ ശരാശരി 1.75-2.00 ശതമാനം വരെ ഇളവ് നേടാന്‍ കഴിയുമെന്നാണ് ബാങ്കിങ് രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

ഭവന വായ്പ പോലുള്ള ദീര്‍ഘകാല വായ്പകള്‍ക്ക് പ്രതിമാസം ലഭിക്കുന്ന ചെറിയ ശതമാനം ഇളവ് പോലും വലിയൊരു തുക മിച്ചം വെക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ വായ്പ ട്രാന്‍സ്ഫര്‍ ചെയ്യുന്ന അവസരത്തില്‍ വായ്പാ കാലാവധിയാണ് നിര്‍ണായകമാവുക എന്നര്‍ത്ഥം. കാലവധി തീരാന്‍ ഒരു പാടു കാലം ബാക്കിയുണ്ടെങ്കില്‍ മാത്രമേ ഈ മാര്‍ഗം മികച്ച നേട്ടം നല്‍കൂ. അതായത് 10 വര്‍ഷത്തിന് മുകളില്‍ കാലാവധിയുണ്ടെങ്കില്‍ ഈ രീതി വളരെ ഫലപ്രഥമാവും.

വായ്പ മാറ്റുമ്പോള്‍ നിലവിലെ ബാങ്കിന് നല്‍കേണ്ട റീപേയ്‌മെന്റ് ഫീസ് എത്രയാണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. മിക്ക ബാങ്കുകളും അടച്ചു തീര്‍ക്കാന്‍ ബാക്കിയുള്ള തുകയുടെ 2 ശതമാനമാണ് ഈ ഇനത്തില്‍ ഈടാക്കാറുള്ളത്. അതായത് 48 ലക്ഷം രൂപയാണ് അടക്കാന്‍ ബാക്കിയുള്ള തുകയെങ്കില്‍ 96,140 രൂപയായിരിക്കും ഇതിന് നല്‍കേണ്ട റീപേയ്‌മെന്റ് ഫീസ്. ഇത് ഒറ്റതവണ ചിലവായി കണക്കാക്കിയാല്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുണ്ടാവുന്ന നേട്ടം എളുപ്പം മനസ്സിലാക്കാവുന്നതാണ്. അതേസമയം, കാലാവധി തീരാന്‍ വെറും മൂന്നോ നാലോ വര്‍ഷങ്ങള്‍ മാത്രമേയുള്ളുവെങ്കില്‍ ഇൗ രീതി കാര്യമായി ഫലം ചെയ്‌തേക്കില്ല.

പിന്നീട് പരിഗണിക്കേണ്ട കാര്യം വായ്പ മാറ്റുന്ന സമയത്ത് പുതിയ ബാങ്ക് ഇൗടാക്കുന്ന പ്രോസസിങ് ഫീസാണ്. മിക്ക ബാങ്കുകളും വായ്പാ തുകയുടെ 0.5 ശതമാനമാണ് പ്രോസസിങ് ചാര്‍ജായി ഈടാക്കുക.

വായ്പ മറ്റ് ബാങ്കുകളിലേക്ക് മാറ്റാന്‍ തീരുമാനിച്ചാല്‍ അത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ എത്ര തുക മിച്ചം വെക്കാന്‍ സഹായിക്കുമെന്നാണ് മനസ്സിലാക്കേണ്ടത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ പലിശ ഇനത്തില്‍ ലഭിച്ചേക്കാവുന്ന ഇളവില്‍ നിന്ന് നിലവിലെ ബാങ്കിന് നല്‍കേണ്ട പ്രീ പേയ്‌മെന്റ് ഫീസും പുതിയ ബാങ്കിന് നല്‍കേണ്ട പ്രോസസിങ് ഫീസും കഴിഞ്ഞ് ലാഭം എത്രയായിരിക്കുമെന്ന് തിട്ടപ്പെടുത്തണം.

ഉദാഹരണത്തിന് 20 വര്‍ഷക്കാലയളവിലേക്ക് 50 ലക്ഷം രൂപയാണ് വായ്പയെടുത്തതെന്നിരിക്കുക. 48.07 ലക്ഷം രൂപയാണ് തിരിച്ചടക്കാനുള്ള തുകയെന്നും കരുതാം. ഇതിന് 13 ശതമാനം പലിശ നിരക്കില്‍ 36 തവണകളും മുടക്കാതെ അടച്ചെന്നും അനുമാനിക്കാം. ഇനി വായ്പ മാറ്റുന്നതിനായി പുതിയ ബാങ്ക് ഈടാക്കുന്ന പലിശ 10.5 ശതമാനമാണെന്നിരിക്കട്ടെ. രണ്ട് ശതമാനം പ്രീപെയ്മന്റ് പെനാല്‍റ്റിയും 0.5 ശതമാനം പ്രോസസിങ് ഫീസും കൂട്ടുമ്പോള്‍ 1,20,175 രുപ ചെലവ് വരും. പുതിയ ബാങ്കിലേക്ക് വായ്പ മാറ്റിയത് മൂലം ലഭിക്കുന്ന മൊത്തം ലാഭം 15,03,053 രൂപയാണ്. പ്രതിമാസ തിരിച്ചടവില്‍(ഇ.എം.ഐ) ലഭിക്കുന്ന ലാഭം 7,957 രൂപയുമാണ്.

വായ്പ ട്രാന്‍സ്ഫര്‍ ചെയ്യാന്‍


ഇനി ഇത്തരത്തില്‍ ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക് വായ്പ മാറാന്‍ എന്താണ് ചെയ്യേണ്ടതെന്നു നോക്കാം. ഇതിനുള്ള നടപടികള്‍ വളരെ ലളിതമാണ്. ഉപഭോക്താവിന്റെ ക്രെഡിറ്റ് റേറ്റിങും തിരിച്ചടക്കാനുള്ള പ്രാപ്തിയുമായിരിക്കും വായ്പ നല്‍കാനുള്ള മാനദണ്ഡമായി പുതിയ ബാങ്ക് പരിഗണിക്കുക. പിന്നീട് വായ്പക്ക് കരുതലായി ബാങ്കില്‍ നല്‍കിയിട്ടുള്ള സ്ഥലത്തിന്റെ ആധാരവും മറ്റും പഴയ ബാങ്കില്‍ നിന്നും പുതിയ ബാങ്കിന് നല്‍കണം. ഇനി രേഖകളുടെ ശരിപ്പകര്‍പ്പ് പഴയ ബാങ്കില്‍ നിന്നും കിട്ടാന്‍ കാലതാമസം എടുക്കുന്ന അവസരത്തില്‍ അവയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി നല്‍കാവുന്നതാണ്. 

കാട്ടിലൂടെ ഒരു യാത്ര - ബോണക്കാട്



ബോണേക്കാട് അരുവി വെള്ളച്ചാട്ടം


കാടിന്റെ കുളിര്‍മ്മയിലൂടെ, ചീവീടുകളുടെ പശ്ചാത്തലസംഗീതത്തില്‍, കിളികളുടെ പാട്ടുകേട്ട്, അരുവികളിലെ വെള്ളം കുടിച്ച്, ആറേഴു കിലോമീറ്റര്‍ നടത്തം. നടത്തത്തിനൊടുവില്‍, ഭീകരരൂപിയാണെങ്കിലും, അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. അതാണ് ബോണെക്കാട് അരുവി വെള്ളച്ചാ‍ട്ടം..!

പതിവുപോലെ അതിരാവിലെതന്നെ ഞങ്ങള്‍ വണ്ടിയുമെടുത്ത് ഇറങ്ങി (തെണ്ടാനിറങ്ങി എന്ന് അസൂയക്കാര്‍..) പേപ്പാറ ഡാമും, വന്യജീവി സംരക്ഷണ കേന്ദ്രവും ആയിരുന്നു ലക്ഷ്യം. ഡാമിന്റേയും, പറ്റിയാല്‍ കുറച്ച് വന്യജീവികളുടേയും, പക്ഷികളുടേയും ചിത്രങ്ങള്‍ എടുക്കാം എന്നതായിരുന്നു ഞങ്ങളുടെ പ്ലാ‍ന്‍. അങ്ങിനെ ഞങ്ങള്‍ പേപ്പാറ ഡാമിന്റെ പ്രധാന ഗേറ്റില്‍ എത്തി. ഡാമിലൂടെയാണ് പേപ്പാറ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്കുള്ള പ്രവേശനം. അവിടെ കണ്ട ഒരു ബോര്‍ഡ് ഞങ്ങളുടെ സകല ആവേശവും തണുപ്പിച്ചു. ഫോട്ടോഗ്രാഫിയോ, വീഡിയോഗ്രാഫിയോ അനുവദിക്കില്ല എന്നതായിരുന്നു വെണ്ടക്ക അക്ഷരത്തില്‍ അതില്‍ എഴുതിവച്ചിരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കീഴിലാണ് ഡാം. പ്രധാന ഗേറ്റിലുള്ള, വാട്ടര്‍ അതോറിറ്റിയുടെ സെക്യൂരിറ്റി ജീവനക്കാരനോട് കരഞ്ഞു പറഞ്ഞ് നോക്കി. പക്ഷെ ക്യാമറ കൊണ്ടുപോകാന്‍ അനുവദിക്കില്ല എന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നിന്നു. കൂനിന്മേല്‍ കുരു പോലെ അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ കയറാന്‍ മുന്‍‌കൂട്ടി അനുവാദം വാങ്ങണം എന്ന്. ഞങ്ങള്‍ WWF ന്റെ അംഗത്വ കാര്‍ഡ് കാണിച്ചു. സാധാരണ ആ കാര്‍ഡ് കാണിച്ചാല്‍ മിക്കവാറും ഏത് വനത്തിലും പ്രവേശിക്കാം. ഡാമിനടുത്തുള്ള ഫോറസ്റ്റ് ഓഫീസില്‍ കാണിച്ച് അവറുടെ അനുവാദം വാങ്ങി, കാട്ടില്‍ കയറാം (ഡാം പോയാ പോട്ടെ...) എന്നതായി ഞങ്ങളുടെ അടുത്ത പ്ലാന്‍. പക്ഷെ, ഞങ്ങളുടെ ദൌര്‍ഭാഗ്യത്തിന് ഫോറസ്റ്റ് ഓഫീസര്‍ നാട്ടില്‍ പോയിരിക്കുകയാണ് എന്ന വിവരമാണ് കിട്ടിയത്. അങ്ങിനെ ആ പ്രതീക്ഷയും അസ്ഥാനത്തായി. നല്ല മഴപെയ്യുന്നുണ്ട്, എങ്കിലും ഡാമൊക്കെ ഒന്നു ചുറ്റിക്കാണാം എന്നു വിചാരിച്ച അതിലൂടെ നടന്നു. വളരെ മനോഹരമാണ് പേപ്പാറ ഡാം. കേട്ടറിഞ്ഞതിനേക്കാള്‍ മനോഹരം. ആരുടേയും ശല്യമില്ലാതെ, നിശബ്ദമായി നില്‍ക്കുന്ന ഒരു ഡാം. ചെറിയ, ഒരു പാവം ഡാം.


ഇത്തരം മനോഹരമായ സ്ഥലങ്ങളില്‍ എന്തിനാണ് ഫോട്ടോഗ്രാഫി നിരോധിക്കുന്നത് എന്ന് ചിന്തിച്ചുപോയി. സുരക്ഷിതത്വ കാരണങ്ങള്‍ പറഞ്ഞാണെങ്കില്‍, ഗൂഗിള്‍ എര്‍ത്ത് പോലുള്ള സോഫ്റ്റ്വെയറുകള്‍ ഉള്ള ഇക്കാലത്ത് അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് അറിയില്ല. അല്ലെങ്കില്‍, ഡാമിലൂടെ ഒരു ബോട്ടില്‍/തോണിയില്‍ വന്ന് ആര്‍ക്കും ഏത് ഫോട്ടൊയും എടുക്കാം. അല്ലെങ്കില്‍ അള്‍ട്രാ സൂമിങ് ഉള്ള ലെന്‍സുകളുടേ കാലമാണ്. ഡാമിന്റെ അങ്ങേക്കരയില്‍ നിന്ന് സൂം ചെയ്ത് ഫോട്ടൊ എടുക്കാം. പ്രധാന ഗേറ്റില്‍ ക്യാമറ തടഞ്ഞാല്‍ ഡാമിന്റെ സുരക്ഷിതത്വം പൂര്‍ണ്ണമായി എന്ന കണ്‍സപ്റ്റ് ഒരല്‍പ്പം പരിഹാസത്തൊടുകൂടിത്തന്നെ ചിന്തിച്ചുപോയി. ഫോറസ്റ്റ് ഓഫീസില്‍ നിന്ന് പെര്‍മിഷന്‍ വാങ്ങി വീണ്ടും വരും എന്നു മനസ്സിലുറപ്പിച്ച് ഞങ്ങള്‍ ബോണെക്കാട്ടേക്ക് തിരിച്ചു.



വഴിയില്‍ ഒരിടത്ത് ഫോറസ്റ്റ് ചെക്ക്പോസ്റ്റുണ്ട്. ഇവിടെ നിന്നും പാസ് എടുത്തതിനു ശേഷമേ കാട്ടിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ. ക്യാമറക്ക് പ്രത്യേകം ഫീസുണ്ട്. കാട്ടിലൂടെയുള്ള റോഡിലൂടെ എകദേശം എട്ടൊന്‍പത് കിലോമീറ്റര്‍ സഞ്ചരിക്കണം ബോണെക്കാട് എസ്റ്റേറ്റില്‍ എത്താന്‍. വിന്‍സന്റ് എന്ന് പേരുള്ള നല്ല ഒരു മനുഷ്യനാണ് ചെക്ക്പോസ്റ്റില്‍ ഉണ്ടായിരുന്നത്. ആ കാടിനെക്കുറിച്ചും, വെള്ളച്ചാട്ടത്തിനെ കുറിച്ചും അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു. ഭാഗ്യമുണ്ടെങ്കില്‍ പോകുന്ന വഴിയില്‍ ആനക്കൂട്ടത്തെ കാണാം എന്നുകൂടി കേട്ടപ്പോള്‍ ഞങ്ങളുടെ ഉത്സാഹം വര്‍ദ്ധിച്ചു. തിരിച്ച് വാഹനത്തില്‍ കയറുന്നതിന് മുന്‍പ് ഞങ്ങള്‍ക്ക് ഒരു മുന്നറിയിപ്പ് തരാന്‍ വിന്‍സന്റ് മറന്നില്ല. “ബസ്സ് വരുന്നത് സൂക്ഷിക്കണം” എന്ന്. കാ‍ടുകളിലൂടെയുള്ള റോഡുകളില്‍കൂടി ഒരുപാട് സഞ്ചരിച്ചിട്ടുണ്ടെങ്കിലും, ഇത് പോലെ ഒരു ഉപദേശം ആദ്യമായാണ് കേള്‍ക്കുന്നത്. മൃഗങ്ങളെ സൂക്ഷിക്കണം, ആനയിറങ്ങിയിട്ടുണ്ട് സൂക്ഷിക്കണം തുടങ്ങിയ മുന്നറിയിപ്പുകളാണ് സാധാരണ കേള്‍ക്കാറ്. ഇവിടെ കെ.എസ്.ആര്‍.ടി.സി ബസാണ് വില്ലന്‍.


കാട്ടുവഴികള്‍
മഴപെയ്തു തോര്‍ന്ന വഴികള്‍‍



മുളങ്കാട്
കോടയിറങ്ങി... ഇനി സൂക്ഷിക്കണം...


കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരുപാട് ചെറിയ വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ കഴിയും. മഴക്കാലമായതിനാല്‍ എല്ലാ വെള്ളച്ചാട്ടങ്ങല്‍ക്കും യുവത്വം തിരിച്ചുവന്നിരിക്കുന്നു. പോകുന്ന വഴിയില്‍, വഴുക്കന്‍പാറ എന്ന സ്ഥലത്ത്, വലിയ ഒരു പാറപ്പുറത്ത് ഒരു തറയില്‍ ദേവ പ്രതിഷ്ഠ കണ്ടു. ഈ പാറപ്പുറം മുഴുവന്‍ പൊങ്കാല വയ്ക്കാനുള്ള അടുപ്പുകള്‍ കൂട്ടിയിരിക്കുന്നു. പ്രതിഷ്ഠക്കു പുറമെ ഒരു കല്‍‌വിളക്ക്, ചെറിയ ഓട്ടുകിണ്ടി, ചെറിയ വിളക്ക് എന്നിവയും, പണ്ടെന്നൊ ചെയ്ത പൂജയുടെ അവശിഷ്ടങ്ങളും ആ തറയില്‍ ഉണ്ട്. വഴുക്കന്‍പാറയില്‍നിന്നും കുറച്ച് ദൂരം മുന്നോട്ട് പോയാല്‍, ഫോറസ്റ്റുകാരുടെ ഒരു വാച്ച് ടവര്‍ ഉണ്ട്. ഇത് ഇപ്പോള്‍ അനാഥമായി കിടക്കുകയാണ്. താഴെ ഒരു ചെറിയ ഒരു മുറിയും, ടവറിനു മുകളില്‍ കയറാന്‍ ഗോവണിയും ഉണ്ട്. ഞങ്ങള്‍ ഇതിനു മുകളില്‍ കയറി പ്രകൃതിഭംഗി ആസ്വദിച്ചു. പേപ്പാറ ഡാമിന്റെ മുഴുവന്‍ ഭാഗങ്ങളും ഇവിടെ നിന്നാല്‍ കാണാം. നല്ല തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍, കടലില്‍ കൂടി കപ്പല്‍ പോകുന്നത് പോലും കാണാം എന്ന് ഒരു ഗ്രാമവാസി പറഞ്ഞു. ചില സ്ഥലങ്ങളില്‍ തെളിഞ്ഞും, ചിലയിടങ്ങളില്‍ മഴപെയ്യുന്നതുമായ കാഴ്ച അത്യന്തം മനോഹരമായി തോന്നി. ഒരു വശത്ത് അഗാധമായ കൊക്കയാണ്. താഴ്വരയില്‍ കൂടി ഒരു അരുവി ഒഴുകുന്നുണ്ട്. അതില്‍ മനോഹരമായ ഒരു വെള്ളച്ചാട്ടവും ഉണ്ട്. അതിന്റെ ശബ്ദം, ഈ വാച്ച് ടവറില്‍ നിന്നാല്‍ നല്ല രീതിയില്‍ തന്നെ കേള്‍ക്കാം. അവിടെ കുറച്ച് സമയം ഫോട്ടൊ എടുത്ത് അര്‍മ്മാദിച്ചു. പിന്നീട് ബോണെക്കാടിലേക്ക് തിരിച്ചു.

വഴുക്കന്‍പാറ
അനാഥ ദൈവങ്ങള്‍
ബന്ധം


പുതപ്പ്


പച്ചയാം വിരിപ്പിട്ട...


ചക്രവാളം



ദൂരക്കാഴ്ച - പേപ്പാറ ഡാം. (ക്ലിക്കിയാല്‍ ഡാം കാണാം)


താഴ്വര

മലഞ്ചെരുവിലൂടെ..., വളഞ്ഞു പുളഞ്ഞ്...


കൂട്ടില്ലാത്തവന്‍


കുളിരും കൊണ്ട് കുണുങ്ങി നടക്കും...


ഞങ്ങള്‍ ബോണെക്കാടെത്തി; കാട്ടിലൂടെ ഞങ്ങളുടെ കൂടെ വരാ‍ന്‍ ദേവസഹായം എന്ന മനുഷ്യനെ തിരക്കി. ഫോറസ്റ്റ് ചെക്ക്പോസ്റ്റില്‍ ഉണ്ടായിരുന്ന വിന്‍സന്റ്റിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. അതിനു അദ്ദേഹം പറഞ്ഞ കാരണം, ദേവസഹായം മദ്യപിക്കില്ല എന്നതായിരുന്നു. ശരിയാണ്. കാരണം വന്യമൃഗങ്ങള്‍ ഉള്ള കാടാണ്. മനുഷ്യന്റെ എല്ലാ ഇന്ദ്രിയങ്ങളും തുറന്ന് വച്ചിരുന്നാല്‍ത്തന്നെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണ്. അപ്പോഴാണ് എല്ലാ ഇന്ദിയങ്ങളേയും തളര്‍ത്തുന്ന മദ്യം കഴിച്ച് കാട്ടില്‍ പോകുന്നത്.


എന്തായാലും, ദേവസഹായം ചേട്ടന്‍ ഞങ്ങളുടെ കൂടെവരാമെന്നേറ്റു. ഒരു വെട്ടുകത്തിയും, കുറച്ചു പുകയിലപ്പൊടി ഒരു ചെറിയ തുണിയില്‍ കിഴികെട്ടി മുന്നില്‍ നടന്നു. കിഴി, പഞ്ചസാര വെള്ളത്തില്‍ കുതിര്‍ത്ത് കാലില്‍ നന്നായി തേച്ച് പിടിപ്പിച്ചാല്‍ പിന്നെ അട്ട കടിക്കില്ല. ധാരാളം അട്ടകളുള്ള വഴികളിലൂടെ ആറു കിലോമീറ്ററോളം നടക്കണം വെള്ളച്ചാട്ടത്തിന്റെ അരികത്തെത്താ‍ന്‍. പോകുന്ന വഴിയില്‍ ധാരാളം ചെറിയ അരുവികള്‍ ഇറങ്ങിക്കടക്കണം. കാല്‍ നനഞ്ഞു കഴിഞ്ഞാല്‍ പിന്നെ പുകയില വെള്ളത്തിന്റെ എഫക്റ്റ് അവസാനിക്കും. പിന്നെ വീണ്ടും, പുകയില ദ്രാവകം പുരട്ടണം. ഇതെല്ലാമായിട്ടും, സാഹസികരായ ചില അട്ടകള്‍ കുറച്ച് രക്തമൊക്കെ കുടിച്ചു. (പാവം അട്ടകള്‍‍). ഇതെല്ലാം ട്രെക്കിങ്ങിന്റെ ഒരു ഭാഗമല്ലേ? അല്ലെങ്കില്‍ ഇതിലെന്താ ഒരു രസമുള്ളത്?

ആകെക്കൂടി മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. ഇടക്കിടക്ക് കോട വന്ന് വഴി മൂടും. സമയം ഉച്ചക്ക് രണ്ടുമണിയായതേയുള്ളൂവെങ്കിലും ഫോട്ടൊ എടുക്കാന്‍ വേണ്ടത്ര വെളിച്ചം പല സ്ഥലത്തും ഉണ്ടായിരുന്നില്ല, പോരാത്തതിന് നല്ല മഴയും. പലപ്പോഴും, ക്യാമറ പുറത്തെടുക്കാന്‍തന്നെ പേടിയായി. വഴി മുഴുവനും മരങ്ങള്‍ പൊട്ടിവീണ് മാര്‍ഗ്ഗ തടസ്സം ഉണ്ടായിരുന്നു. വെട്ടിമാറ്റാന്‍ പറ്റുന്നവ വെട്ടിമാറ്റിയും, വഴിതിരിഞ്ഞ് പോകാന്‍ പറ്റുന്നിടത്ത് അങ്ങിനെ ചെയ്തും ഞങ്ങള്‍ മുന്നേറി.

കാട്ടുവഴികള്‍


തണുപ്പ്


ബോണക്കാട് എസ്റ്റേറ്റിലെ ഒരു ചെക്ക് ഡാം



വലിയ ലോകവും, ചെറിയ മനുഷ്യനും.


കോടക്കാര്‍വര്‍ണ്ണം...



പല സ്ഥലങ്ങളിലും, മുന്‍പു പോയ യാത്രക്കാര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് കവറുകളും, ബോട്ടിലുകളും കണ്ടു. മദ്യപിക്കാന്‍ മാത്രമായി കാട്ടിലേക്ക് കയറുന്നവരാണ് നല്ലോരു വിഭാഗം ജനങ്ങളും‍. അവരാണ് കൂടുതല്‍ പ്രശ്നക്കാര്‍. മദ്യക്കുപ്പി എറിഞ്ഞ് പൊട്ടിക്കുക, പ്ലാസ്റ്റിക് ബാഗുകള്‍ ഉപേക്ഷിക്കുക തുടങ്ങി, ചെയ്യാന്‍ പാടില്ലാത്ത പല വൃത്തികേടുകളും അവര്‍ ചെയ്യും. ഇത്തരക്കാരെ നിലക്ക് നിര്‍ത്താന്‍ ഇവിടെ നിയമമൊന്നുമില്ലെന്നു തോന്നുന്നു. നല്ല ചുട്ട അടി കൊടുക്കുകയാണ് വേണ്ടത്.


വെള്ളച്ചാട്ടത്തിനടുത്തെത്തുന്
ോറും, അതിന്റെ ഇരമ്പുന്ന ശബ്ദം ഭീകരമായി തോന്നി. ചെറിയ ഒരു ഇറക്കം കഴിഞ്ഞെത്തിയപ്പോള്‍ അതാ മുന്നില്‍ ഭീമാകാരന്‍ ഒരു വെള്ളച്ചാട്ടം. അപ്പോഴേക്കും ഒന്നര മണീക്കൂര്‍ കാട്ടിലൂടെ നടന്നുകഴിഞ്ഞിരുന്നു. ചെത്തിയെടുത്തപോലെയുള്ള ഒരു പാറയുടെ മുകളില്‍നിന്ന്, താഴെ ചെറിയ ഒരു കുളത്തിലേക്ക് വീഴുന്ന അത്യുഗ്രന്‍ വെള്ളച്ചാട്ടം. വലിയ ഒരു മരം കടപുഴകി വെള്ളച്ചാട്ടത്തില്‍ കിടപ്പുണ്ടായിരുന്നു.നല്ല കാറ്റുള്ളതിനാല്‍ ആ പരിസരം മുഴുവന്‍ വെള്ളത്തുള്ളീകള്‍ തെറിച്ചുവീഴുന്നുണ്ടായിരുന്നു. ക്യാമറ പുറത്തെടുത്താല്‍ ആകെ നനയുമെന്നുറപ്പ്. ഒരു വേള, കാറ്റിന് ഒരല്‍പ്പം ശമനം കിട്ടിയപ്പോള്‍, പിന്നെ കാത്തുനിന്നില്ല. ക്യാമറയെടുത്ത് കുറെ ക്ലിക്കി. വെള്ളം കൂടുതലായതിനാല്‍ അവിടെ കുളിക്കുന്നത് സുരക്ഷിതമല്ല എന്ന് ദേവസഹായം ചേട്ടന്‍ പറഞ്ഞു. കുറച്ചുകൂടി സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ തിരിച്ചുപോന്നു.


ബോണെക്കാട് വെള്ളച്ചാട്ടം

അമൃത ധാര
ദാ...ഒന്നു കൂടി കണ്ടോളൂ.... ഇനി, കണ്ടില്ലെന്ന് പറയരുത്
വിട... ഇനി കരമനയാറ്റില്‍ കാണാം..

മടങ്ങി വരുമ്പോള്‍ എതാനും കിളികള്‍, മരയണ്ണാന്‍, കുരങ്ങ് തുടങ്ങിയ ജീവികളേയും കണ്ടു. പിന്നെ, ചട്ടിത്തലയന്‍ എന്ന് ദേവസഹായം ചേട്ടന്‍ വിളിക്കുന്ന ഒരു പാമ്പ് എന്റെ ചെരിപ്പിനു മുകളില്‍കൂടി ചാടി അപ്പുറത്ത് ഫോട്ടൊയ്ക്ക് പോസ് ചെയ്യുന്ന പോലെ നിന്നു. മഴയായതിനാല്‍ ക്യാമറ പുറത്തെടുക്കാന്‍ നിവൃത്തിയില്ലായിരുന്നു. വിഷമില്ലാത്ത പാമ്പാണ് എന്നാണറിഞ്ഞത്. പക്ഷെ നല്ല ഭംഗിയുണ്ട് കാണാന്‍. ഇളം ചുവപ്പ് കലര്‍ന്ന ആ നിറവും, ചെറിയ കെട്ടുകളും എല്ലാം അവന് നല്ല ചേര്‍ച്ചയായിരുന്നു. കുറച്ച് സമയം അവനെ നോക്കി അവിടെ നിന്ന്, ഞങ്ങള്‍ മടക്കയാത്ര തുടര്‍ന്നു. പെട്ടെന്ന് പത്തിരുപതടി അപ്പുറത്ത് പുല്ല് അനങ്ങുന്ന ശബ്ദം കേട്ടപ്പോളാണ് അങ്ങോട്ട് ശ്രദ്ധിച്ചത്. ദേവസഹായം ചേട്ടന്‍ പറഞ്ഞത് അത് കാട്ടുപോത്ത് ആണ് എന്നാണ്. ഒരിടിവാള്‍ നട്ടെല്ല് വഴി കയറിവരുന്നത് ശരിക്കും മനസ്സിലായി. ആനകള്‍ക്ക് കൂടി കാട്ടുപോത്തിനെ പേടിയാണ്. കാട്ടിലെ ഏറ്റവും അപകടകാരികളില്‍ ഒന്ന്. ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയപ്പോള്‍ മനസ്സിലായി. കാട്ടുപോത്തല്ല, ഒറ്റയാന്‍. ഞങ്ങള്‍ മിണ്ടാതെ നിന്നു. അവന്‍ അങ്ങിനെ കാട്ടിലേക്ക് പതിയേ കയറിപ്പോയി. ഞങ്ങള്‍ ഒരല്‍പ്പം സമയം വൈകിയത് നന്നായി. ഇല്ലെങ്കില്‍ ഒറ്റയാന് പണിയായേനെ. പാവം ഞങ്ങള്‍.
സമയം എകദേശം അഞ്ചരയൊടടുക്കുന്നു. അപ്പൊഴുണ്ട് രണ്ടു ബൈക്കുകളിലായി, നാലുപേര്‍ കാട്ടിലേക്ക് കയറിപ്പോകുന്നു. വഴിയിലുടനീളം ഗ, ഋ, 8 തുടങ്ങിയ അക്ഷരങ്ങള്‍, (അക്കങ്ങളും.) ബൈക്കു കൊണ്ട് എഴുതി പരിശീലിച്ചാണ് വരവ്. കാട്ടില്‍ നല്ല ഇരുട്ടായിരിക്കുന്നു, പോരാത്തതിനു മഴയും. ബൈക്ക് പോകാന്‍ പറ്റുന്ന വഴിയല്ല അത് എന്നും, വഴിയില്‍ ആനയുണ്ട് എന്നും, വഴിയില്‍ മരങ്ങള്‍ വീണുകിടക്കുന്നു എന്നും ഞങ്ങള്‍ പറഞ്ഞു നോക്കി. മദ്യപിച്ചു ലക്കുകെട്ട അവരുണ്ടോ അത് കേള്‍ക്കുന്നു. ശരിയായി സംസാരിക്കാനോ, വണ്ടിയോടിക്കാനോ പോലും കഴിയാത്ത വിധത്തില്‍ അത്രക്കും പൂക്കുറ്റിയായ അവസ്ഥയിലായിരുന്നു അവര്‍. പാമ്പാകുക, നൂലാകുക. എന്നെല്ലാമാണ് ഈ അവസ്ഥക്ക് ഞാന്‍ കേട്ടിട്ടുള്ള മറ്റ് വാക്കുകള്‍. ഒരു വശം അഗാധ കൊക്കയും, മറുവശം കുന്നും ആയ ആ വഴിയില്‍ അവര്‍ എന്തു ചെയ്തൊ എന്തൊ? പിറ്റേന്നത്തെ മാതൃഭൂമിയില്‍ വാര്‍ത്തയൊന്നും കണ്ടില്ല.

ബോണേക്കാട് എസ്റ്റേറ്റില്‍ ഒരു ചായ ഫാക്റ്ററി ഉണ്ടായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി അത് അടച്ചുപൂട്ടിയിട്ട്. മിക്കവാറും കുടുംബങ്ങള്‍ പട്ടിണിയിലാണ് എന്ന് ദേവസഹായം ചേട്ടനില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. സര്‍ക്കാറിന്റെ അവഗണനയില്‍, ഒരു സമൂഹം ഇവിടെ അധികമാരും അറിയാതെ കഴിയുന്നു എന്നറിഞ്ഞപ്പോള്‍ സങ്കടം തോന്നി. ഒരു യു.പി സ്കൂള്‍ അവിടെയുണ്ട്. കുട്ടികള്‍ക്ക് ഉപരിപഠനത്തിനായി, 20 കിലോമീറ്റര്‍ താണ്ടി വിതുരയിലെത്തണം. കുറച്ച് പേര്‍, ഹോസ്റ്റലുകളില്‍ നിന്നാണത്രെ പഠനം തുടരുന്നത്.

അങ്ങനെ നടന്ന് ഞങ്ങള്‍ വാഹനം ഇട്ടിരുന്ന സ്ഥലത്തെത്തിയപ്പോഴേക്കും, മടക്കയാത്ര തുടങ്ങിയിട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞിരുന്നു. ദേവസഹായം ചേട്ടനു നല്ലൊരു തുകയും കൊടുത്ത്, കൂടുതല്‍ സ്ഥലങ്ങള്‍ കാണാന്‍ വീണ്ടും വരാമെന്ന് പറഞ്ഞ് ഞങ്ങള്‍ മടങ്ങി. അഞ്ചെട്ടുപേര്‍ കൂടെയില്ലാതെ, സ്ത്രീകള്‍ ഈ വെള്ളച്ചാട്ടം കാണാന്‍ പോകാതിരിക്കുന്നതാണ് നല്ലത്. കാട്ടിലെ മൃഗങ്ങള്‍ ഒന്നും ചെയ്യില്ല. പക്ഷേ നാട്ടിലെ മൃഗങ്ങള്‍ അതുപോലെയല്ല.

കാട്ടിലേക്ക് പോകുമ്പോള്‍, താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്ന്.
1. വെള്ളം ധാരാളം കൊണ്ടുപോകണം.

2. അട്ട കടിക്കാതിരിക്കാന്‍, മുകളില്‍ പറഞ്ഞ മരുന്ന് നല്ലതാണ്.
3. കാട്ടില്‍ ചെന്ന് ഭക്ഷണം കഴിക്കാന്‍ പ്ലാനുണ്ടായാലും, ഇല്ലെങ്കിലും കുറച്ച് ബിസ്കറ്റോ, ബ്രഡോ, പഴമോ പോലെയുള്ള ഭക്ഷണം കൈയില്‍ കരുതുന്നത് നല്ലതാണ്.
4. നല്ല ഒരു ടോര്‍ച്ചും, അത്യാവശ്യം വേദനസംഹാരികളും കൈയില്‍ കരുതുന്നത് നന്നായിരിക്കും.
5. നല്ല ഒരു കത്തി കൈയില്‍ കരുതുക.
6. കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക.
7. കുടയോ, റയിന്‍ കോട്ടൊ നിര്‍ബന്ധമായും കരുതുക. കാട്ടില്‍ എപ്പോഴാണ് മഴപെയ്യുന്നത് എന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല.
8. ഒരു കൂട്ടമായാണ് പോകുന്നതെങ്കിലും, വന്യജീവികള്‍ ആക്രമിക്കാന്‍ വന്നാല്‍ നമ്മള്‍ ഒറ്റപ്പെടാ‍നുള്ള സാധ്യത ഏറെയാണ്. ആ സാധ്യത എല്ലായ്പ്പോഴും മുന്‍‌കൂട്ടി കാണണം. അതിനനുസരിച്ചായിരിക്കണം നമ്മള്‍ തയ്യാറെടുക്കേണ്ടത്.