Total Pageviews

Tuesday, 14 June 2011

ദല്ലാള്‍ മാഫിയ പിടിമുറുക്കി; സ്‌ഥാനങ്ങള്‍ തട്ടിയെടുത്ത്‌ അതിവേഗം, ബഹുദൂരം

തിരുവനന്തപുരം: ഭരണത്തില്‍ ദല്ലാള്‍ മാഫിയ പിടിമുറുക്കുന്നു. താക്കോല്‍ സ്‌ഥാനങ്ങളില്‍ രാഷ്‌ട്രീയ ദല്ലാളന്‍മാരെ നിയമിക്കുന്നതിനെതിരേ യു.ഡി.എഫില്‍ പ്രതിഷേധം. യു.ഡി.എഫ്‌. അധികാരത്തിലേറിയശേഷം ഇടതുപക്ഷ സഹയാത്രികരെ വിവിധ തസ്‌തികകളില്‍ നിയമിച്ചു തുടങ്ങിയതാണു പ്രതിഷേധത്തിനു കാരണം.
സ്‌ഥാനമാനങ്ങള്‍ ഒപ്പിച്ചെടുക്കാന്‍ ദല്ലാളന്‍മാര്‍ തലസ്‌ഥാനത്തെ ഹോട്ടലുകളില്‍ തമ്പടിക്കുകയാണ്‌. പഴ്‌സണല്‍ സ്‌റ്റാഫിലേക്ക്‌ ആളെ കയറ്റാന്‍ ലേലം വിളിച്ചതു മുതല്‍ കൊച്ചി സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്കു ജൗളി വ്യാപാരിയെ തിരുകിക്കയറ്റിയതുവരെ സര്‍ക്കാരില്‍ ദല്ലാള്‍ മാഫിയക്കുള്ള സ്വാധീനം വ്യക്‌തമാക്കുന്നു.
പഴ്‌സണല്‍ സ്‌റ്റാഫിലേക്ക്‌ ആളെ കയറ്റാന്‍ ലേലം വിളിച്ച പ്രശ്‌നം എ.ഡി.ജി.പി. വിന്‍സന്‍ എം. പോളിന്‌ അന്വേഷണ ചുമതല നല്‍കി തലയൂരാന്‍ സര്‍ക്കാരിനു കഴിഞ്ഞു. പ്രഗത്ഭ അക്കാദമിക്‌ വിദഗ്‌ധര്‍ ഉള്‍പ്പെട്ട കൊച്ചി സാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലേക്കു തലസ്‌ഥാനത്തെ ജൗളി വ്യാപാരി ആലപ്പാട്‌ സണ്ണിയെ നിയമിച്ചതു ഞൊടിയിടയിലാണ്‌.
ലീഗിലെ ഉന്നതന്റെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ ഫയല്‍ രൂപം കൊള്ളുന്നു. നിമിഷങ്ങള്‍ക്കകം മന്ത്രിയുടെ നിര്‍ദേശത്തോടെ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌. ജനപ്രളയത്തില്‍ മുങ്ങി നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ഒപ്പുവീഴാന്‍ എടുത്തത്‌ അര മണിക്കൂര്‍. അതിവേഗം ഫയല്‍ പ്രത്യേക ദൂതന്‍ വഴി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക്‌.
ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയ സിന്‍ഡിക്കേറ്റ്‌ ലിസ്‌റ്റ് തടഞ്ഞുവച്ച ഗവര്‍ണര്‍ അന്ധാളിച്ചു. വ്യവസായിയുടെ വീട്ടില്‍ രാത്രിസല്‍ക്കാരമേറ്റു വാങ്ങുന്ന കണ്‍വീനര്‍മാരും ഉന്നതനേതാക്കളും അടങ്ങിയിരുന്നില്ല. രാജ്‌ഭവനിലേക്കു വിളിയോടു വിളി. ഒടുവില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. ഇവരേക്കാള്‍ ഭേദം ഇടതുപക്ഷമായിരുന്നു. ഇത്രയും വൃത്തികേട്‌ അവര്‍ കാട്ടിയിട്ടില്ല - ഗവര്‍ണര്‍ സ്വന്തം ഓഫീസ്‌ സ്‌റ്റാഫിനോടു നടത്തിയ കമന്റ്‌. നടപടിക്രമം പാലിക്കാതെയായിരുന്നു ഈ തിരുകിക്കയറ്റല്‍. ഒഴിവുണ്ടായാല്‍ വൈസ്‌ ചാന്‍സലര്‍, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട്‌ ചെയ്യണം. ചാന്‍സലര്‍ പാനല്‍ സമര്‍പ്പിക്കാന്‍ വൈസ്‌ ചാന്‍സലറോട്‌ ആവശ്യപ്പെടും. അതു ലഭിച്ചുകഴിഞ്ഞാല്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്തി ഉത്തരവ്‌.
ഇതാണു നടപടിക്രമം. ഇവയൊക്കെ കാറ്റില്‍പറത്തിയായിരുന്നു ആലപ്പാട്‌ സണ്ണിയെ അവരോധിച്ചത്‌. എം.പിയായപ്പോള്‍ ശശി തരൂരിനു നല്‍കിയ ആഡംബര അത്താഴവിരുന്നില്‍ മദ്യം വിളമ്പി വിവാദം സൃഷ്‌ടിച്ച വിരുതനെയാണു നാടിന്റെ അഭിമാനമായ കുസാറ്റിന്റെ തലപ്പത്തു പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. വിദേശമദ്യ ഉല്‍പാദകര്‍ക്കു വിലവര്‍ധിപ്പിച്ച്‌ കോടികള്‍ നല്‍കാന്‍ ചരടുവലിക്കുന്ന ലോബിക്കും അടുത്ത ബന്ധം. 700 കോടിയാണു ബിവറേജസ്‌ കോര്‍പറേഷന്‍ എല്ലാ ഡിസ്‌റ്റിലറികള്‍ക്കുമായി നല്‍കുന്നത്‌. മൂന്നു വര്‍ഷമായി വില വര്‍ധിപ്പിച്ചിട്ടില്ല. ഇത്‌ 1000 കോടിയാക്കി വര്‍ധിപ്പിക്കാന്‍ ഡിസ്‌റ്റിലറി ലോബി ദല്ലാളന്‍മാരുമായി കരാര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇതിനുള്ള ഫയലും സെക്രട്ടേറിയറ്റില്‍ അതിവേഗം, ബഹുദൂരം പിന്നിട്ടു.
മന്ത്രിമാരുടെ മക്കള്‍ക്കു പേമെന്റ്‌ സീറ്റ്‌ തരപ്പെടുത്തി, വിവരം പുറത്തായപ്പോള്‍ സീറ്റ്‌ വേണ്ടെന്നുവച്ച്‌ തലയൂരിയതിനു പിന്നാലെ മറ്റൊരു നാറ്റക്കേസുകൂടി പരസ്യമായി

Sunday, 12 June 2011

സൂക്ഷിക്കുക, മൈക്രോസോഫ്ടിന്റെ പേരില്‍ വ്യാജ ആന്റിവൈറസ്‌





മൈക്രോസോഫ്ടിന്റെ സുരക്ഷാ അപ്‌ഡേറ്റ് എന്ന പേരില്‍ വ്യാജആന്റിവൈറസ് പ്രോഗ്രാം പടരുന്നതായി മുന്നറിയിപ്പ്. 'സോഫോസ്' (Sophos) എന്ന കമ്പ്യൂട്ടര്‍ സുരക്ഷാ കമ്പനിയുടേതാണ് മുന്നറിയിപ്പ്.

മൈക്രോസോഫ്ടിന്റെ അപ്‌ഡേറ്റാണെന്ന പേരിലെത്തി കബളിപ്പിച്ച് ഉപഭോക്താവിന്റെ കമ്പ്യൂട്ടറില്‍ ദുഷ്ടപ്രോഗ്രാമിനെ കുടിയിരുത്തുകയാണ് ഈ വ്യാജ ആന്റിവൈറസ് ചെയ്യുക.

അതുകഴിഞ്ഞാല്‍, മൈക്രോസോഫ്ട് അപ്‌ഡേറ്റ് പേജിന്റെ ശരിക്കുള്ള പകര്‍പ്പാണ് യൂസര്‍ കാണുക. പക്ഷേ, ഒരു വ്യത്യാസം മാത്രം. മൈക്രോസോഫ്ട് അപ്‌ഡേറ്റുകള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വഴിയേ നടക്കൂ. ഈ വ്യാജന്‍ പ്രവര്‍ത്തിക്കുന്നത് ഫയര്‍ഫോക്‌സില്‍ മാത്രവും!

വളരെ വിദഗ്ധമായ ആക്രമണമാണ് ഈ വ്യാജന്‍ നടത്തുന്നതെന്ന് സോഫോസ് പറയുന്നു. ഒട്ടേറെ ഉപഭോക്താക്കളെ, ശരിക്കുള്ള മൈക്രോസോഫ്ട് അപ്‌ഡേറ്റാണെന്ന് വിശ്വസിപ്പിച്ച് കുടുക്കില്‍ പെടുത്താന്‍ അതിന് സാധിക്കുന്നുണ്ടത്രേ.

മാത്രമല്ല, മാസംതോറും മൈക്രോസോഫ്ട് അപ്‌ഡേറ്റുകള്‍ പുറത്തുവരാറുള്ള സമയത്താണ് ഈ വ്യാജന്‍ രംഗത്തെത്തിയത് എന്നകാര്യവും ഒട്ടേറെ ഉപഭോക്താക്കളെ വെട്ടിലാക്കാലാക്കാന്‍ സഹായിച്ചു.

എന്നത്തേക്കാളുമേറെ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് കരുതലുണ്ടാകേണ്ട സമയമാണിതെന്ന് സോഫോസിലെ സീനിയര്‍ ടെക്‌നോളജി കണ്‍സള്‍ട്ടന്റ് ഗ്രഹാം ക്ലൂലേ പറഞ്ഞു. വ്യാജ ആന്റിവൈറസ് ആക്രമണം സൈബര്‍ ക്രിമിനലുകളെ സംബന്ധിച്ച് വലിയ ബിസിനസാണെന്ന് ഓര്‍ക്കണം-അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രൗസറുകളില്‍ അപ്‌ഡേറ്റുകളെന്ന പേരില്‍ പോപ്പപ്പ് വിന്‍ഡോകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ചാടിക്കയറി ക്ലിക്ക് ചെയ്യാന്‍ മുതിരരുത്. മാത്രമല്ല, എപ്പോഴെങ്കിലും ഫയര്‍ഫോക്‌സില്‍ വിന്‍ഡോസ് അപ്‌ഡേറ്റ് പ്രത്യക്ഷപ്പെടുന്നുവെങ്കിലും സൂക്ഷിക്കുക, കെണിയാകാം

ഐഫോണ്‍ കയ്യിലുണ്ടോ, ചുമ്മാ കാശുണ്ടാക്കാം!



 
വന്‍‌തുക മുടക്കി ഐഫോണ്‍ എടുത്തവര്‍ക്ക് തങ്ങളുടെ കയ്യിലുള്ള അത്യന്താധുനിക ഫോണ്‍ തന്നെ അഭിമാനിക്കാനുള്ള വകയാണ്. എന്നാല്‍ ഐഫോണ്‍ കയ്യിലുണ്ടെങ്കില്‍ ചുമ്മാ പൈസ സമ്പാദിക്കുകയും ചെയ്യാമെങ്കില്‍ ‘ഇരട്ടിമധുരം’ ആയില്ലേ? ഇത് വായിച്ച് ഇന്ത്യയിലുള്ള ഐഫോണ്‍ യൂസര്‍മാര്‍ സന്തോഷിക്കാന്‍ വരട്ടെ. സാന്‍ ഫ്രാന്‍സിസ്കോ, ലോസ് ഏഞ്ചലസ്, ചിക്കാഗോ, സൌത്ത് ഫ്ലോറിഡ, ന്യൂയോര്‍ക്ക് സിറ്റി, ബോസ്റ്റണ്‍, ഫിലഡെല്‍ഫിയ തുടങ്ങിയ ഇടങ്ങളിലാണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഐഫോണ്‍ നിങ്ങള്‍ക്ക് നല്ലൊരു വരുമാനമാര്‍ഗം തന്നെയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ഈ വരുമാനമാര്‍ഗം നിലവിലില്ല എങ്കിലും ഭാവിയില്‍ വന്നേക്കും എന്നതിനാല്‍ ഐഫോണ്‍ എങ്ങിനെയാണ് പൈസ കൊണ്ടുവരിക എന്ന് നമുക്ക് കാണാം.
 
ഗിഗ്‌വാക്ക് (Gigwalk) എന്ന ആപ്ലിക്കേഷനാണ് ഐഫോണ്‍ യൂസര്‍മാരെ പൈസ സമ്പാദിക്കാന്‍ സഹായിക്കുന്നത്. ഗിഗ്‌വാക്ക് സൈറ്റില്‍ നിന്ന് ഗിഗ്‌വാക്ക് ആപ്ലിക്കേഷന്‍ ഇറക്കി, ഇസ്റ്റാള്‍ ചെയ്യുകയേ വേണ്ടൂ. അഞ്ച് മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്ക് പണവേട്ട തുടങ്ങാം. ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ എന്തൊക്കെ ജോലികളാണ് നിങ്ങളുടെ പരിസരത്ത് ഉള്ളതെന്ന് ഈ ആപ്ലിക്കേഷന്‍ നിങ്ങളെ അറിയിക്കും. ഐഫോണിലെ ജി‌പി‌എസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) ആണ് സമീപത്തുള്ള ജോലി കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്നത്.
 
ഒരു സാധാരണ ജോലി ഇങ്ങിനെയായിരിക്കും - ആപ്ലിക്കേഷന്‍ നിര്‍ദേശിക്കുന്നത് അനുസരിച്ച് ഒരു ഹോട്ടലില്‍ കയറുക. അവിടെയുള്ള സപ്ലയര്‍മാര്‍ എങ്ങിനെ പെരുമാറുന്നുവെന്ന് വീക്ഷിക്കുക. എന്തെങ്കിലും തരത്തിലുള്ള പിശകുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഫോട്ടോയോ വീഡിയോയോ എടുക്കുക. ഹോട്ടലിലെ ‘നീറ്റ്‌നസ്’ പന്തിയല്ല എങ്കില്‍ അതും ഫോട്ടോയോ വീഡിയോയോ ആക്കിമാറ്റാം. ഇനിയൊരു ബിയര്‍ വാങ്ങിനോക്കുക. ബാറിലെ ജോലിക്കാരന്‍ നിങ്ങളുടെ ഐഡി ചോദിക്കുന്നില്ലെങ്കിലോ മോശമായി പെരുമാറുന്നുവെങ്കിലോ ശ്രദ്ധിക്കുക, പറ്റുമെങ്കില്‍ അതും വീഡിയോയാക്കുക. തുടര്‍ന്ന് നിങ്ങള്‍ കണ്ട കാര്യങ്ങള്‍ ഗിഗ്‌വാക്കിനെ ഫോണിലെ ആപ്ലിക്കേഷന്‍ വഴി അറിയിക്കുക.
 
മുന്നൂറ് രൂപാ തൊട്ട് അഞ്ഞൂറ് രൂപാ വരെ ഈ ജോലി ചെയ്തതിന് നിങ്ങള്‍ക്ക് ചാര്‍ജുചെയ്യാം. വാങ്ങിയ ബിയറിന്റെ പൈസ വേറെ ലഭിക്കുകയും ചെയ്യും. ഹോട്ടല്‍ ഉടമസ്ഥനോ ഹോട്ടല്‍ റേറ്റുചെയ്യുന്ന കമ്പനികളോ ആണ് ഈ പൈസ നിങ്ങള്‍ക്ക് ഗിഗ്‌വാക്ക് വഴി കൈമാറുക. ‘പേപാള്‍’ എന്ന പണകൈമാറ്റ സംവിധാനത്തിലൂടെയാണ് പണം നിങ്ങളെ തേടിയെത്തുക.
 
എന്നാല്‍ ചെയ്യുന്ന ജോലിക്കെല്ലാം പൈസ കിട്ടുമെന്ന് കരുതേണ്ട. ചില ജോലികള്‍ പൊതുസേവനങ്ങളാണ്. പാര്‍ക്കിലോ റോഡിലോ കിടക്കുന്ന ഒഴിഞ്ഞ കാനുകള്‍ പെറുക്കി ട്രാഷ് ബിന്നിലിടുക, ബീച്ചിലെ മാലിന്യം വൃത്തിയാക്കുക തുടങ്ങിയ ജോലികളില്‍ ജി‌പി‌എസ് വഴി ഗിഗ്‌വാക്ക് നിങ്ങള്‍ക്ക് നല്‍‌കും. നിങ്ങള്‍ ഈ ജോലികള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ‘സ്‌ട്രീറ്റ്‌ക്രെഡ്’ പോയിന്റ് ലഭിക്കും. കൂടുതല്‍ ‘സ്‌ട്രീറ്റ്‌ക്രെഡ്’ പോയിന്റ് എന്നാല്‍ കൂടുതല്‍ ‘വിശ്വാസ്യത’ എന്നാണ് അര്‍ത്ഥം. നിങ്ങളുറ്റെ വിശ്വാസ്യത കൂടിയാല്‍ കൂടുതല്‍ വേതനം ലഭിക്കുന്ന ജോലികള്‍ നിങ്ങളെ തേടിയെത്താന്‍ തുടങ്ങും. ഗിഗ്‌വാക്ക് ജോലികള്‍ ചെയ്ത് ഒരൊറ്റ മാസം കൊണ്ടുതന്നെ ഒരുലക്ഷം രൂപ സമ്പാദിച്ചുവെന്ന് ഒരു യൂസര്‍ മാഷബിള്‍ പോയിന്റില്‍ അവകാശപ്പെട്ടിട്ടുണ്ട്. ഗിഗ്‌വാക്ക് സേവനം ഇന്ത്യയിലെത്താന്‍ നമുക്കും പ്രാര്‍ത്ഥിക്കാം.

ബിസിനസ് തുടങ്ങിക്കോളൂ... ഇതാ പണം



 

ഗൂഗിളും ഫേസ്ബുക്കും ഇന്‍ഫോസിസുമൊന്നും പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടിവീണതല്ല, ഈ ഭൂലോകത്ത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവയും സ്റ്റാര്‍ട്ട് അപ് കമ്പനികളായിരുന്നു.
 
എന്‍ജിനീയറിങ്ങും എംബിഎയുമൊക്കെ കഴിഞ്ഞ് ലക്ഷങ്ങളുടെയും കോടികളുടെയും ജോബ് ഓഫര്‍ വേണ്ടെന്നുവെച്ച് സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ കേരളത്തില്‍ ഏറിവരികയാണ്.
 
ഇവരെ മാതൃകയാക്കാന്‍ മനസ്സുകൊണ്ടെങ്കിലും ആഗ്രഹിക്കാത്തവര്‍ ഇന്ന് ആരുണ്ട്? പലരുടേയും മനസ്സില്‍ വളരെ ക്രിയാത്മകമായ ബിസിനസ് ഐഡിയകളുണ്ട്. 'പക്ഷെ, അവ നടപ്പാക്കാന്‍ പണമെവിടെ...?' സംരംഭകത്വത്തിലേക്ക് എടുത്തുചാടുന്നതില്‍ നിന്ന് ഇവരെ വിലക്കുന്നത് ഈ ചിന്തയാണ്.
 
പക്ഷെ, പുതുതായി ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നവര്‍ക്ക് പ്രാരംഭ മൂലധനം കണ്ടെത്താന്‍ ഇന്ന് ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ട്. ബാങ്ക് വായ്പകള്‍ മുതല്‍ സര്‍ക്കാര്‍ ഗ്രാന്റ് വരെ ഇതില്‍ പെടുന്നു. ഓരോന്നിനെയും കുറിച്ച് പരിചയപ്പെടുത്തുകയാണ് ഇവിടെ. വിശദാംശങ്ങള്‍ക്ക് അതാത് സ്ഥാപനങ്ങളുമായോ ഇത്തരത്തില്‍ ഫണ്ട് കണ്ടെത്തിയവരുമായോ ബന്ധപ്പെടുക. ടെക്‌നോളജി അധിഷ്ഠിത ബിസിനസ്സാണെങ്കില്‍ തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലുള്ള ഇന്‍ക്യുബേഷന്‍ സെന്ററുമായി ബന്ധപ്പെടുക. വെബ്‌സൈറ്റ്: www.technoparktbi.org ഫോണ്‍: 0471-2700222
 

ബാങ്ക് വായ്പ
മിക്കവാറും എല്ലാ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും വ്യവസായ വായ്പ ലഭ്യമാക്കുന്നുണ്ട്. ഓഫീസ് സ്‌പേസ് വിപുലീകരിക്കാനും ഏറ്റെടുക്കാനും ഫര്‍ണീഷ് ചെയ്യാനുമൊക്കെ എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ വായ്പ നല്‍കുന്നുണ്ട്. ഓഫീസ് സ്‌പേസ് തന്നെ ഈടായി നല്‍കാം. പരമാവധി 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 9-11.75 ശതമാനമാണ് പലിശ. ചില ബാങ്കുകള്‍ ഒരു കോടി രൂപ വരെ പലിശ നല്‍കുന്നുണ്ട്. ഓരോ ബാങ്കിലും പലിശ നിരക്കുകള്‍ വ്യത്യസ്തമായിരിക്കും. ബാങ്കുകള്‍ക്ക് പുറമെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ദേശീയ ചെറുകിട വ്യവസായ വികസന ബാങ്കായ സിഡ്ബി എന്നിവയും ഇത്തരത്തില്‍ വായ്പ ലഭ്യമാക്കുന്നുണ്ട്.
 
ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം
ഈടായി ഒന്നും നല്‍കാനില്ലാത്തവര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന സംരംഭമാണ് ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് (സിജിടിഎംഎസ്ഇ). സിജിടിഎംഎസ്ഇയില്‍ അംഗങ്ങളായ ബാങ്കുകള്‍ വഴി ലഭ്യമാകുന്ന വായ്പയ്ക്ക് സിജിടിഎംഎസ്ഇ ഈടുനില്‍ക്കും. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. പരമാവധി ഒരു കോടി രൂപ വരെ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമില്‍ ലഭ്യമാണ്.
 
ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍
പുതുസംരംഭങ്ങളില്‍ നിക്ഷേപമിറക്കുന്നവരെയാണ് ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ് എന്നു പറയുന്നത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളും വ്യക്തികളുമുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ ചലച്ചിത്രതാരം ഇത്തരത്തില്‍ ഏതാനും കമ്പനികളില്‍ ഏഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയിട്ടുണ്ട്. സംരംഭങ്ങളില്‍ ഓഹരി പങ്കാളിത്തം എടുത്തുകൊണ്ടാണ് ഇവര്‍ നിക്ഷേപം നടത്തുക. സാധാരണ 40 ശതമാനം വരെ ഓഹരി പങ്കാളിത്തമെടുക്കാറുണ്ട്. രണ്ടും മൂന്നും വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവര്‍ നിക്ഷേപം പിന്‍വലിച്ച് ലാഭമെടുക്കും.
 
സീഡ് ഇന്‍വെസ്റ്റേഴ്‌സ്
പുതുതായുള്ള സംരംഭങ്ങള്‍ക്ക് വളരാന്‍ വേണ്ട പണം നല്‍കുകയാണ് സീഡ് ഫണ്ടുകള്‍ ചെയ്യുന്നത്. പലപ്പോഴും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ തന്നെയാണ് സീഡ് ഫണ്ടുകളും കൈകാര്യം ചെയ്യുക. ഇവിടെയും പണത്തിന് പകരം ഓഹരിയാണ് ഇവര്‍ എടുക്കുക. നാലഞ്ച് വര്‍ഷം വരെ നിക്ഷേപകരായി തുടരും. തുടര്‍ന്ന് വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ക്കായി ഇവര്‍ വഴിമാറും.
 
സിഡ്ബി റിസ്‌ക് ക്യാപ്പിറ്റല്‍
ഒരു സംരംഭം തുടങ്ങുമ്പോള്‍ മൂലധനത്തിന്റെ 65-70 ശതമാനം വരെ മാത്രമാണ് ബാങ്കുകള്‍ വായ്പ നല്‍കുന്നത്. പലപ്പോഴും ശേഷിച്ച തുക പൂര്‍ണമായി കണ്ടെത്താന്‍ സംരംഭകര്‍ക്ക് കഴിഞ്ഞു എന്നു വരില്ല. ഇത്തരക്കാര്‍ക്ക് ആശ്വാസമേകുന്നതാണ് ചെറുകിട വ്യവസായ വികസന ബാങ്കായ സിഡ്ബി ആവിഷ്‌കരിച്ചിരിക്കുന്ന റിസ്‌ക് ക്യാപ്പിറ്റല്‍ ഫണ്ട്. ടേം ലോണിനെക്കാള്‍ പലിശ കൂടുമെങ്കിലും ഈടില്ലാതെ പണം കണ്ടെത്താമെന്നതാണ് സവിശേഷത.
 

ടെക്‌നോളജി അധിഷ്ഠിത സ്ഥാപനങ്ങള്‍ക്ക് നിരവധി മാര്‍ഗ്ഗങ്ങള്‍
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ടെക്‌നോളജി ഡെവലപ്‌മെന്റ് ബോര്‍ഡ് (ടിഡിബി)ഈ രംഗത്തുള്ള സംരംഭങ്ങള്‍ക്ക് വായ്പകള്‍, ഇക്വിറ്റി ഫണ്ടിങ്, ഗ്രാന്റ് എന്നിവ ലഭ്യമാക്കുന്നുണ്ട്. ടെക്‌നോളജി ഇക്യുബേഷന്‍ സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെ പ്രാരംഭ ഫണ്ട് ലഭിക്കും. ടെക്‌നോപ്രനര്‍ പ്രൊമോഷന്‍ പ്രോഗ്രാമിലൂടെ ഗ്രാന്റായി 75,000 രൂപ മുതല്‍ 45 ലക്ഷം രൂപ വരെ ലഭിക്കാനും അവസരമുണ്ട്. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലെ ഇന്‍ക്യുബേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ ഗ്രാന്റ് ലഭിക്കുന്നുണ്ട്.

Saturday, 11 June 2011

കേരളം യു.പിയോ ഝാര്‍ഖണ്ഡോ ആകാന്‍ ഇനി എത്ര നാള്‍?




ക്രിമിനലുകള്‍ കൊടികുത്തിവാഴുന്ന ഉത്തര്‍പ്രദേശിനേയോ മധ്യപ്രദേശിനേയോ ഝാര്‍ഖണ്ഡിനേയോ പോലുള്ള സംസ്‌ഥാനമായി കേരളം മാറാന്‍ ഇനി എത്രനാള്‍ വേണ്ടിവരും? വളരെ ആശങ്കയുണര്‍ത്തി ഓരോ കേരളീയന്റെയും മനസില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഒരു ചോദ്യം ഇതാണ്‌.

ഈ പ്രശ്‌നത്തിന്റെ ഗൗരവം അതിന്റെ എല്ലാ അര്‍ഥത്തിലും ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന പുതിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മനസിലാക്കിയിട്ടുണ്ടെങ്കില്‍ അത്‌ ഏറെ ആശ്വാസകരമായ കാര്യമാണ്‌. അദ്ദേഹം മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തശേഷം നടത്തിയ രണ്ടു പ്രസംഗങ്ങളില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനാണു തന്റെ സര്‍ക്കാര്‍ പരമപ്രാധാന്യം നല്‍കുകയെന്നതാണ്‌. അതിനുള്ള നടപടിയെന്ന നിലയില്‍ സംസ്‌ഥാനത്തു വ്യാപിച്ചിരിക്കുന്ന മാഫിയാ സംഘങ്ങളെ അമര്‍ച്ചചെയ്യുമെന്നും ക്രിമിനലുകളുമായി പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഉണ്ടാക്കിയിട്ടുള്ള ബാന്ധവം അവസാനിപ്പിക്കുന്നതിനു കര്‍ശന നടപടികള്‍ തന്റെ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നുമാണ്‌.

ഒരു പുതിയ മുഖ്യമന്ത്രിയുടെ ആദ്യ പ്രഖ്യാപനങ്ങളെന്ന നിലയില്‍ കേള്‍ക്കാന്‍ കൗതുകമുള്ള കാര്യങ്ങളാണ്‌ ഇവ. പക്ഷേ, പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ കാര്യമായ എന്തെങ്കിലും ചെയ്യുന്നതിന്‌ ഉമ്മന്‍ചാണ്ടിക്കു കഴിയുമോ എന്ന കാര്യത്തില്‍ സംശയം മാത്രമുള്ളവരാണു കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും. ഇന്നത്തെ രാഷ്‌ട്രീയ ഭരണാധികാരികള്‍ക്കു ചെയ്യാന്‍ കഴിയാത്തതാണ്‌ ഇക്കാര്യങ്ങളെന്നു വിശ്വസിക്കുന്നവരായി സാധാരണ ജനങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്‌.

പണം കൊടുത്താല്‍ ആരെയും വകവരുത്തുന്നതിനു ശേഷിയുള്ള ക്വട്ടേഷന്‍ സംഘങ്ങളുടെ വിഹാരഭൂമിയായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്‌ എന്നതൊരു യാഥാര്‍ഥ്യമാണ്‌. അതു കഴിഞ്ഞ സി.പി.എം. മുന്നണിയുടെ ഭരണംകൊണ്ടു സംഭവിച്ച കാര്യമൊന്നുമല്ല. കുറഞ്ഞതു കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട്‌ ഓരോ ദിവസവും വളരുകയായിരുന്നു കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങള്‍. ആ സംഘങ്ങള്‍ വളര്‍ന്നതു സംസ്‌ഥാനത്തെ ഒരു വിഭാഗം പോലീസ്‌ ഉദ്യോഗസ്‌ഥരുടെ പങ്കാളിത്തത്തോടുകൂടിയാണ്‌. ഒരു സംസ്‌ഥാനത്തും പോലീസിന്റെ പിന്തുണയും സംരക്ഷണവുമില്ലാതെ ഒരു ക്വട്ടേഷന്‍ സംഘത്തിനും പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നതാണു യാഥാര്‍ഥ്യം. കേരളത്തില്‍ സംഭവിച്ചിരിക്കുന്നതു ക്വട്ടേഷന്‍ സംഘം എന്ന ക്രിമിനല്‍ പ്രവര്‍ത്തന ശൃംഖലയില്‍ പോലീസ്‌ ഓഫീസര്‍മാര്‍പോലും അംഗങ്ങളാണെന്നതാണ്‌.

പോലീസ്‌ മേധാവികളും ക്രിമിനല്‍ സംഘങ്ങളുമായി സംസ്‌ഥാനവ്യാപകമായി ഉണ്ടാക്കിക്കഴിഞ്ഞിട്ടുള്ള ബാന്ധവത്തിന്റെ ഏറ്റവും വലിയ തെളിവാണു കഴിഞ്ഞ ഏപ്രില്‍ പതിനാറിനു രാത്രി മാതൃഭൂമി പത്രത്തിന്റെ കൊല്ലം ലേഖകന്‍ വി.ബി. ഉണ്ണിത്താനെ കൊലപ്പെടുത്തുന്നതിനുവേണ്ടി ഒരു ക്വട്ടേഷന്‍സംഘം നടത്തിയ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പോലീസ്‌ ഡെപ്യൂട്ടി സൂപ്രണ്ട്‌ എം. സന്തോഷ്‌ നായര്‍ അറസ്‌റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്നത്‌. മറ്റൊന്ന്‌ ഈയിടെ പ്രതികള്‍ക്കു വധശിക്ഷവരെ നല്‍കിക്കൊണ്ട്‌ കോടതി വിധി പ്രസ്‌താവിച്ച പാലക്കാട്ടെ പുത്തൂര്‍ ഷീല വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം പുറത്തുകൊണ്ടുവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

പൂര്‍വ വൈരാഗ്യത്തിന്റെ പേരില്‍ ആരെയും കൊലപ്പെടുത്തുന്നതിനു പോലീസ്‌ പങ്കാളിത്തത്തോടെ ക്വട്ടേഷന്‍ സംഘങ്ങളെ കിട്ടുമെന്നുള്ളത്‌ ഇന്നത്തെ കേരളത്തിലെ ഒരു നഗ്ന യാഥാര്‍ഥ്യമാണ്‌. പക്ഷേ, അതു സംബന്ധിച്ച വാര്‍ത്തകള്‍ കൊടുത്താല്‍ ഏതു പ്രമുഖ പത്രത്തിന്റെ പത്രലേഖകനായാലും വകവരുത്തുമെന്ന സ്‌ഥിതി സംജാതമായിക്കഴിഞ്ഞു എന്നത്‌ ആരെയാണു ഞെട്ടിക്കാത്തത്‌. കൊല്ലത്തു സര്‍ക്കാര്‍ ഗസ്‌റ്റ്ഹൗസില്‍ നടന്ന അബ്‌കാരി കോണ്‍ട്രാക്‌ടര്‍മാരുടെ മദ്യസല്‍ക്കാരത്തില്‍ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ പങ്കെടുത്തതു സംബന്ധിച്ചും കായല്‍തീരത്തു റിസോര്‍ട്ട്‌ പണിയാന്‍ ഡിവൈ.എസ്‌.പി. സന്തോഷ്‌ നായരും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറും ചേര്‍ന്ന്‌ ഭൂമി സ്വന്തമാക്കിയതു സംബന്ധിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടക്കുന്നതിനെക്കുറിച്ചും വി.ബി. ഉണ്ണിത്താന്‍ നല്‍കിയ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന്‌ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ബന്ധപ്പെട്ട ഡിവൈ.എസ്‌.പി. ചുമതലപ്പെടുത്തുകയായിരുന്നു എന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടത്രേ.

പത്ര റിപ്പോര്‍ട്ടറെ വധിക്കാന്‍ ശ്രമിച്ച സംഭവം കേരളത്തില്‍ വ്യാപകമായ പ്രതിഷേധത്തിനു കാരണമായെങ്കിലും അതേക്കുറിച്ചുള്ള അന്വേഷണം ഇഴഞ്ഞാണു നീങ്ങിയത്‌. അത്ര ശക്‌തമാണല്ലോ ക്രിമിനല്‍ ബാന്ധവമുള്ള പോലീസ്‌ ഉദ്യോഗസ്‌ഥരുടെ കെട്ടുപാടുകള്‍. പക്ഷേ, അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വളരെപ്പെട്ടെന്ന്‌ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. ആ ക്രൈംബ്രാഞ്ചിന്റെ വലയിലാണു ഡിവൈ.എസ്‌.പി. കുടുങ്ങിയിരിക്കുന്നത്‌. ഇതുസംബന്ധിച്ചുള്ള പത്രവാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ഇതിനുമുമ്പു നടന്ന ചില കൊലപാതകങ്ങളുടെയും ആസൂത്രിത ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണങ്ങളുടെയും പിന്നില്‍ ഈ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ഉണ്ടായിരുന്നു എന്നതാണ്‌. പോലീസ്‌ സേനയില്‍ യൂണിഫോമിട്ട ക്രിമിനല്‍ കടന്നുകൂടിക്കഴിഞ്ഞ സ്‌ഥിതി ഭയാനകമല്ലേ?

പാലക്കാട്ടെ ഷീല വധക്കേസില്‍ രണ്ടാംപ്രതിക്കു വധശിക്ഷ നല്‍കിക്കൊണ്ടുള്ള കോടതിവിധി പുറത്തുവന്നുകഴിഞ്ഞു. കേസന്വേഷിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വിപിന്‍ ദാസ്‌ പ്രതിഭാഗം ചേര്‍ന്ന കേസാണിതെന്നോര്‍ക്കണം. പക്ഷേ, ഒന്നാംപ്രതി സമ്പത്ത്‌ കേസന്വേഷണവേളയില്‍ പോലീസ്‌ കസ്‌റ്റഡിയില്‍ കൊല്ലപ്പെട്ടത്‌ എല്ലാത്തിനേയും തകിടംമറിച്ചു. ഈ കൊലപാതകത്തിനു പിന്നിലുള്ള ഒട്ടേറെ രഹസ്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ സമ്പത്തിനെ പോലീസ്‌ കൊലചെയ്യുകയായിരുന്നുവെന്നാണ്‌ ആരോപണമുയര്‍ന്നിരിക്കുന്നത്‌. അതേത്തുടര്‍ന്നാണു സമ്പത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ ഏറ്റെടുത്തത്‌. സി.ബി.ഐ. ചാര്‍ജ്‌ചെയ്യാന്‍ പോകുന്ന സമ്പത്ത്‌ വധക്കേസില്‍ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരായ ബി.എസ്‌. മുഹമ്മദ്‌ യാസിന്‍, വിജയ്‌ സാഖറെ, ഡിവൈ.എസ്‌.പി. രാമചന്ദ്രന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വിപിന്‍ദാസ്‌ എന്നിവര്‍ പ്രതികളാണ്‌. എത്ര വ്യാപകമായിക്കഴിഞ്ഞു ക്രിമിനല്‍ സംഘങ്ങളുടെ കണ്ണികള്‍?

മറ്റുചില പ്രതികള്‍ ശിക്ഷിക്കപ്പെട്ട ഷീലാവധക്കേസ്‌ പറയുന്നത്‌ ധനാപഹരണത്തിനു വേണ്ടിയാണു കൊലപാതകം നടത്തിയതെന്നാണ്‌. ഷീലയെ കൊലപ്പെടുത്തിയത്‌ അടുക്കളയില്‍നിന്നെടുത്ത ഒരു സാധാരണ കറിക്കത്തികൊണ്ട്‌ അതിനീചമായി കഴുത്തറുത്താണ്‌. ഏതെങ്കിലും തസ്‌കരന്‍മാരുടെ സംഘം പട്ടാപ്പകല്‍ ഒരായുധവുമില്ലാതെ ഭവനഭേദനത്തിനു പോകുമോ? ചില സുപ്രധാന രഹസ്യരേഖകളും മറ്റും കൈവശപ്പെടുത്തുന്നതിനു ഭവനത്തില്‍ ചെന്ന സംഘത്തിലെ അംഗമായിരുന്ന, ഷീലയുടെ ഒരു മുന്‍ ജീവനക്കാരന്‍ കൂടിയായ സമ്പത്തിനെ ആ ഗൃഹനായിക കണ്ടതിനെത്തുടര്‍ന്ന്‌ പുറത്തുനിന്നു സെല്‍ഫോണില്‍ ലഭിച്ച നിര്‍ദേശമനുസരിച്ച്‌ കൊലചെയ്‌തെന്നായിരുന്നു പത്ര റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ ആ വലിയ ക്രിമിനല്‍ സംഘത്തിന്റെ കണ്ണികളാണോ ഉയര്‍ന്ന ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരെന്ന ചോദ്യം സാധാരണ ജനങ്ങളെ ഭയവിഹ്വലരാക്കുകയാണ്‌.

ഷൊര്‍ണൂരില്‍ സൗമ്യ എന്ന യുവതിയെ തീവണ്ടിയില്‍നിന്നു തള്ളിയിട്ട്‌ ബലാല്‍സംഗം ചെയ്‌തു കൊന്ന കേസിലെ പ്രതിയായ ഒറ്റക്കൈയന്‍ ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാന്‍ മുംബൈയില്‍നിന്നു പ്രഗല്‍ഭ അഭിഭാഷകസംഘമെത്തിയെന്നുള്ളതു വലിയ സംഭവമാണ്‌. തമിഴ്‌നാട്ടിലും കേരളത്തിലും ശക്‌തമായ വേരുകളുള്ള റെയില്‍വേ മോഷണ മാഫിയയിലെ കണ്ണിയാണത്രേ ഗോവിന്ദച്ചാമി. അങ്ങനെയെത്ര ഞെട്ടിപ്പിക്കുന്ന കഥകള്‍.

ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്മാരുമായി ബന്ധമുള്ള മാഫിയായും ക്വട്ടേഷന്‍ സംഘങ്ങളുമാണു കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതെങ്കില്‍ അതിനെ ശിഥിലമാക്കാന്‍ പുതിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെന്നല്ല, ഏതെങ്കിലും രാഷ്‌ട്രീയ ഭരണാധികാരിക്കു കഴിയുമോ? ഒടുവില്‍ ജനങ്ങളുടെയിടയില്‍ ഉയര്‍ന്നിരിക്കുന്ന സംശയം ചില രാഷ്‌ട്രീയ നേതാക്കള്‍വരെ ഈ മാഫിയാ സംഘങ്ങളുടെ തലതൊട്ടപ്പന്മാരോ പങ്കാളികളോ ആണെന്നതാണ്‌.

ഇന്നു കേരളത്തിലെ പല ബാറുകളുടെയും നടത്തിപ്പില്‍ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ പങ്കാളികളാണെന്ന ആരോപണമാണ്‌ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്‌. അതേപോലെ സംസ്‌ഥാനത്തോടുന്ന പല പ്രൈവറ്റ്‌ ബസുകളുടെയും ഉടമകള്‍ പോലീസ്‌ ഉദ്യോഗസ്‌ഥന്മാരാണ്‌. അവരുടെ ഭാര്യമാരെയും ബന്ധുക്കളെയുമാണ്‌ ഡമ്മികളായി ഉടമസ്‌ഥാനത്തു നിര്‍ത്തിയിരിക്കുന്നത്‌. എത്രയോ ഓട്ടോറിക്ഷകളുടെ ഉടമസ്‌ഥന്മാര്‍ പോലീസുകാരാണ്‌. ക്രിമിനലുകളായ ചില ഓട്ടോ ഡ്രൈവര്‍മാരുടെ ബലം ഈ പോലീസുകാരാണത്രേ. പകല്‍ ഓട്ടോറിക്ഷാ ഡ്രൈവിംഗിലും രാത്രി ക്വട്ടേഷന്‍ സംഘങ്ങളിലും ഏര്‍പ്പെടുന്നു ഈ ഡ്രൈവര്‍മാര്‍. ഇതേക്കുറിച്ചെല്ലാം സമഗ്ര അന്വേഷണം നടത്തി ക്രിമിനല്‍ സംഘങ്ങളുടെ കണ്ണികള്‍ പുറത്തുകൊണ്ടുവരാന്‍ പുതിയ മുഖ്യമന്ത്രിക്കു കഴിയുമോ?

നാളെ ഒരു ഉത്തര്‍പ്രദേശോ മധ്യപ്രദേശോ ഝാര്‍ഖണ്‌ഡോ ആയി മാറാവുന്ന കേരളത്തെ രക്ഷിക്കുന്നതിനുവേണ്ടി മാഫിയാ - പോലീസ്‌ ബാന്ധവവും ക്വട്ടേഷന്‍ സംഘങ്ങളുടെ വളര്‍ച്ചയും തകര്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഐക്യജനാധിപത്യമുന്നണിക്കും കഴിയുമോ? കഴിഞ്ഞില്ലെങ്കില്‍ സംഭവിക്കുക മാവോയിസ്‌റ്റുകളെപ്പോലെയുള്ള സായുധസംഘങ്ങള്‍ കേരളത്തിലും തലയുയര്‍ത്തുകയോ അതോടൊപ്പം ആയുധമെടുക്കാന്‍ ജനങ്ങള്‍ തയാറാവുകയോ ചെയ്യുക എന്നതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഉത്തര്‍പ്രദേശിലും ബംഗാളിലും ബിഹാറിലും ഛത്തീസ്‌ഗഡിലും സംഭവിച്ചതു കേരളത്തില്‍ സംഭവിക്കുകയില്ലെന്ന കണക്കുകൂട്ടലുകളെല്ലാം പിഴയ്‌ക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട.

Thursday, 2 June 2011

A SECRET OF FAMILY LIFE

Fun & Info @ Keralites.net

ഓഹരി നിക്ഷേപത്തിലൂടെ നേട്ടം കൊയ്യാന്‍









എല്ലാ സാമ്പത്തികലക്ഷ്യങ്ങളും മിച്ചം പിടിക്കുന്ന തുകകൊണ്ട് നേടാനായി എന്നുവരില്ല. ആവശ്യങ്ങളേറെയും നീക്കിയിരുപ്പോ വിരളവും എന്നതാണ് സാധാരണക്കാരനായ ഒരു നിക്ഷേപകന്റെ അവസ്ഥ. ഇക്കാരണത്താല്‍, വിരളമായ നീക്കിയിരുപ്പ് തുക നിക്ഷേപിക്കേണ്ടത് ഉയര്‍ന്ന ആദായം നല്‍കുന്ന മാര്‍ഗങ്ങളില്‍ത്തന്നെ ആയിരിക്കണം. ആദായത്തിനുള്ള അവസരം കൂടുന്നിടത്ത് ഉയര്‍ന്ന അപകടസാധ്യതയും പതിയിരുപ്പുണ്ടെന്ന് മനസ്സിലാക്കിത്തന്നെ വേണം ഇത്തരം നിക്ഷേപാവസരങ്ങളില്‍ പണമിറക്കാന്‍. ഓഹരി എന്ന നിക്ഷേപമാര്‍ഗം സ്വീകരിക്കാനാഗ്രഹിക്കുന്നൊരു നിക്ഷേപകന്‍ മേല്‍പറഞ്ഞ വരികള്‍ എന്നും ഓര്‍ക്കേണ്ടതുണ്ട്.

ഓഹരിയിലെ നിക്ഷേപംകൊണ്ട് എന്തൊക്കെ മെച്ചങ്ങള്‍ ഒരാള്‍ക്കുണ്ടാകാം? ഓഹരിയില്‍നിന്നും പ്രധാനമായി രണ്ടുതരം നേട്ടങ്ങളാണ് നിക്ഷേപകനുണ്ടാവുക. ഒന്നാമത്തേത്, ഓഹരിയുടെ വില മാര്‍ക്കറ്റില്‍ ഉയരുന്നതു മൂലം ലഭിക്കുന്ന മൂലധന വര്‍ധന. രണ്ടാമത്തേത്, കമ്പനികള്‍ ലാഭവിഹിതം (ഡിവിഡന്റ്) പ്രഖ്യാപിക്കുന്നത് വഴിയുണ്ടാകുന്ന വരുമാനം. ഉദാഹരണത്തിന് രണ്ട് മാസങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലുമൊരു ഓഹരി, മാര്‍ക്കറ്റില്‍ നിന്നും നിങ്ങള്‍ 390 രൂപയ്ക്ക് വാങ്ങി എന്നു കരുതുക. ഇന്നത് 440 രൂപയ്ക്ക് നിങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കുന്നുവെങ്കില്‍ 50 രൂപയുടെ മൂലധന വര്‍ധന ഉണ്ടായി എന്നു സാരം.

ഇതേ ഓഹരിയുടെ മുഖവില 10 രൂപയായിരുന്നുവെന്നും, കമ്പനി ലാഭവിഹിതമായി 100 ശതമാനമാണ് പ്രഖ്യാപിച്ചതെന്നുമിരിക്കട്ടെ. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ഡിവിഡന്റ് വഴി ലഭിക്കുന്ന നേട്ടം 10 രൂപ. പണപ്പെരുപ്പ നിരക്കിനോട് പൊരുതി നില്‍ക്കാന്‍ ഏറ്റവും മികച്ച അവസരമെന്ന് കരുതിയാണ് പലരും ഓഹരി വിപണിയില്‍ നിക്ഷേപകരായെത്തുന്നത്. എന്നാല്‍ മാര്‍ക്കറ്റിന്റെ വീഴ്ചയില്‍ ഓഹരികളുടെ വില എത്രകണ്ട് കുറയുമെന്നത് മുന്‍കൂട്ടി പ്രവചിക്കാനാവാത്തതിനാല്‍ ഇതിന്റെ നഷ്ടസാധ്യത മുന്‍കൂട്ടി പറയാന്‍ സാധ്യമാകാതെ വരുന്നു. എന്നാലും വിവിധ അസറ്റ് ക്ലാസുകളില്‍ നിക്ഷേപിക്കേണ്ടത് ഒരു നിക്ഷേപകനെ സംബന്ധിച്ച് അത്യാവശ്യമായതിനാല്‍ നിക്ഷേപത്തിന്റെ ഒരു ഭാഗം ഓഹരി വിപണിയിലെ നിക്ഷേപത്തിനായി മാറ്റിവച്ചേ തീരൂ.

ഓഹരിയിലെ നിക്ഷേപത്തിന് വലിയൊരു നീക്കിയിരുപ്പു വേണ്ട എന്നതാണ് സാധാരണക്കാരായ നിക്ഷേപകരെ പോലും ഇതില്‍ ഭാഗഭാക്കാകാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഏതു വലിയ കമ്പനിയുടെയും ഒരു ഓഹരിയായി പോലും നിക്ഷേപകന് വാങ്ങാന്‍ സാധിക്കും. ഉദാഹരണത്തിന് ഇന്‍ഫോസിസ് എന്ന കമ്പനിയുടെ ഓഹരിയുടമ ആകാനാഗ്രഹിക്കുന്നൊരു നിക്ഷേപകന് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയായ 3,000 രൂപ മുടക്കി ഒരു ഓഹരി വാങ്ങാന്‍ സാധിക്കും. ഈ ഓഹരിയുടെ വില മാര്‍ക്കറ്റില്‍ ഉയരുന്നത് മൂലമുണ്ടാകുന്ന മൂലധന വര്‍ധനവിനും ഈ കമ്പനി ലാഭവിഹിതം പ്രഖ്യാപിക്കുന്ന പക്ഷം ആനുപാതികമായി അതിനും ഈ നിക്ഷേപകന്‍ അര്‍ഹന്‍തന്നെ.

പക്ഷേ, ഒരു ഊഹക്കച്ചവടമായി ഈ നിക്ഷേപമാര്‍ഗം പലപ്പോഴും അധഃപതിക്കാറുണ്ടെന്നതാണ് സങ്കടകരം. അത്തരമൊരു പ്രവണതയോടെ ഇവിടെ പണം മുടക്കരുത്. കമ്പനിയെക്കുറിച്ച് ശരിയായ പഠനം നടത്തി, ശരിയായ ഓഹരിയില്‍ വേണം നിക്ഷേപിക്കേണ്ടത്. അങ്ങനെ ദീര്‍ഘകാല വീക്ഷണത്തോടെ നിക്ഷേപിക്കുന്നൊരു നിക്ഷേപകന് മികച്ച നേട്ടം വിപണി നല്‍കാതിരിക്കില്ല.

ഏത് ഓഹരികളില്‍ നിക്ഷേപിക്കണം

ഇവിടെയും ലിക്വിഡിറ്റി മറന്നുകൂടാ. എളുപ്പം പണമാക്കാന്‍ കഴിയുന്ന ഓഹരികളില്‍ മാത്രമേ നിക്ഷേപിക്കാവൂ. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികളുണ്ട്. അവയില്‍ നിക്ഷേപമരുത്. അതുപോലെ തന്നെ ചില ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതാണെങ്കിലും, വിപണിയിലെ അവയുടെ വ്യാപാരം തീര്‍ത്തും കുറവായിരിക്കും. അത്തരം ഓഹരികളിലെ നിക്ഷേപവും സൂക്ഷിച്ചുതന്നെ വേണം.

വിവിധ അസറ്റ് ക്ലാസ്, നിക്ഷേപത്തിനായി തിരഞ്ഞെടുക്കുംപോലെ, വിവിധ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നത്, വൈവിധ്യവത്ക്കരണത്തിലൂടെ ഒരു പരിധിവരെ റിസ്‌ക്ക് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വൈവിധ്യവത്കരണത്തിനു വേണ്ടി മാത്രം വൈവിധ്യവത്ക്കരണം നടത്തുകയുമരുത്. തനിക്ക് മാനേജ് ചെയ്യാവുന്നത്ര ഓഹരികള്‍ മാത്രമേ ഒരാളുടെ നിക്ഷേപശേഖരത്തിലുണ്ടാകാവൂ.

ഇവിടെ നിക്ഷേപകരായെത്തുന്നവര്‍ മറന്നുകൂടാത്ത പ്രധാനപ്പെട്ടൊരു സംഗതിയുണ്ട്. ഓഹരി വിപണി ഒരേദിശയില്‍ മാത്രമാവില്ല ചലിക്കുന്നത് എന്ന അറിവാണത്. അതുകൊണ്ട് തന്നെ പേപ്പറിലാണെങ്കില്‍ പോലും ലാഭനഷ്ടങ്ങള്‍ മാറിമറിഞ്ഞുവരാം. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വേണം ഓഹരി വിപണിയിലെ നിക്ഷേപകനാവാന്‍. ഒപ്പം വിപണിയെ അടുത്തറിഞ്ഞ് വിപണിയിലേക്കിറങ്ങിയാല്‍ മാത്രമേ ഇവിടെ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ. ഈ നിക്ഷേപാവസരത്തില്‍ നിന്നു മാത്രം നിക്ഷേപകന് ലഭിക്കുന്ന ഒരുതരം പ്രത്യേക 'ത്രില്‍', പണപ്പെരുപ്പ നിരക്കിനോട് പൊരുതാനുള്ള ഓഹരി നിക്ഷേപത്തിന്റെ കഴിവ് ഇവയൊക്കെ നിക്ഷേപത്തിന്റെ ഒരുഭാഗം ഇവിടെ നിക്ഷേപിക്കാന്‍ ഒരാളെ നിര്‍ബന്ധിതനാക്കുന്നു. അത്യാവശ്യം വേണ്ട ബാങ്ക് നിക്ഷേപം, ഇന്‍ഷ്വുറന്‍സ് ഇവയ്‌ക്കൊക്കെ ശേഷമാവണം ഈ മേഖലയിലെ നിക്ഷേപമെന്നു മാത്രം. 

murive unakkan sneha mantram


Fun & Info @ Keralites.net
Fun & Info @ Keralites.net
കുടുംബക്കോടതിയില്‍ വന്ന വിവാഹമോചന കേസാണ്. പലതരത്തില്‍ ഭാര്യ തന്നെ ദ്രോഹിക്കുന്നു എന്നാണ് ഭര്‍ത്താവിന്റെ പരാതി.
ധരിക്കാനുള്ള വസ്ത്രങ്ങള്‍ തേയ്ക്കുന്നതിനിടെ മനപ്പൂര്‍വം കരിച്ചുകളയുക, ഷൂസില്‍ ഒരെണ്ണമെടുത്ത് നശിപ്പിച്ചു കളയുക, ബൈക്കിന്റെ സീറ്റ് ബ്ലേഡ്‌കൊണ്ട് വരയുക... ഭാര്യയ്ക്ക് മനോരോഗമാണെന്നാണ് പൊതുമേഖലാ സ്ഥാപനത്തില്‍ ഉയര്‍ന്ന ജോലിയുള്ള ഭര്‍ത്താവ് പറയുന്നത്.
കുടുംബക്കോടതിയിലെ പതിവ് കൗണ്‍സലിങ്ങില്‍ അവള്‍ വാതുറന്നതേയില്ല. ഭര്‍ത്താവ് പറയുന്നതിനെ എതിര്‍ക്കാനോ ശരിവെക്കാനോ തയ്യാറായതുമില്ല. ഒടുക്കം ഇരുവരോടും തന്റെ സുഹൃത്തായ ഒരു സൈക്യാട്രിസ്റ്റിനെ കാണാന്‍ കൗണ്‍സിലര്‍ നിര്‍ദേശിച്ചു.
ചിക്കിച്ചികഞ്ഞ് ചോദിച്ചപ്പോള്‍ സൈക്യാട്രിസ്റ്റിന് മുന്നില്‍ അവള്‍ പൊട്ടിക്കരഞ്ഞു. തേങ്ങലടങ്ങിയപ്പോള്‍ മനസ്സു തുറന്നു. വിവാഹം കഴിഞ്ഞ് അധികനാളാകും മുമ്പ് കുടുംബസദസ്സില്‍ വെച്ച് ഭര്‍ത്താവ് അവളെ പരസ്യമായി തല്ലി. നിസ്സാര കാര്യത്തെച്ചൊല്ലി കുപിതനായ ഭര്‍ത്താവ് ബന്ധുക്കളുടെയെല്ലാം മുമ്പില്‍വെച്ച് തല്ലിയത് അവള്‍ക്ക് സഹിക്കാനായില്ല. അന്നത്തെ വേദനയും അപമാനവും അവളുടെ ഉള്ളില്‍ ഉണങ്ങാത്ത മുറിവാണ് സൃഷ്ടിച്ചത്.
ഭര്‍ത്താവിനെ അലോസരപ്പെടുത്താന്‍ അവള്‍ കണ്ടെത്തിയ വഴികളാണ് വസ്ത്രങ്ങള്‍ നശിപ്പിക്കലും മറ്റും. തന്നെ തല്ലിയിട്ട് ആളായി നടക്കുന്ന ഭര്‍ത്താവ് ബുദ്ധിമുട്ടുമ്പോള്‍ അവളുടെ ഉള്ളില്‍ സന്തോഷമായിരുന്നു. ആദ്യം മനപ്പൂര്‍വം ചെയ്തുതുടങ്ങിയ വികൃതികള്‍ പിന്നീട് അവളുടെ സ്വഭാവത്തിന്റെ ഭാഗമായി. ഇപ്പോള്‍ അവരുടെ വിവാഹജീവിതം തന്നെ ഇല്ലാതാകുന്ന അവസ്ഥയായി.
ഭര്‍ത്താവിനെ ഉപദ്രവിക്കണമെന്ന് അവള്‍ക്ക് ആഗ്രഹമില്ല. പക്ഷേ, അഞ്ചുവര്‍ഷം മുമ്പ് നടന്ന സംഭവം ഇപ്പോഴും അവളുടെ മനസ്സില്‍ ഉണങ്ങാത്ത മുറിവായി നില്‍ക്കുന്നു. അവസരം വരുമ്പോള്‍ ഒരു പ്രതികാരബുദ്ധിയോടെ അവള്‍ പ്രവര്‍ത്തിക്കുന്നു.
മനസ്സില്‍ മുറിവുകള്‍ ഏല്‍ക്കാത്ത ആരുമുണ്ടാകില്ല. ചെറുപ്പത്തില്‍ മാതാപിതാക്കളില്‍ നിന്നും പില്‍ക്കാലത്ത് സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നുമൊക്കെ വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടാകാം. ഏറെ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ജീവിതപങ്കാളിയില്‍ നിന്നുള്ള ദുരനുഭവങ്ങള്‍ പലരിലും ആഴത്തിലുള്ള വ്രണമായി മാറും.
മോശം അനുഭവങ്ങള്‍ മൂലമുണ്ടാകുന്ന വ്രണത്തിന് ഏറ്റവും നല്ല മരുന്ന് നല്ല അനുഭവങ്ങളിലേക്ക് മനസ്സ് തിരിക്കുക എന്നതാണ്. വേദനിപ്പിച്ച ഭര്‍ത്താവ് സ്‌നേഹം നല്‍കിയ നിമിഷങ്ങള്‍ ഒട്ടേറെയുണ്ടാകും. അതിനെപ്രതി മനസ്സില്‍ ക്ഷമിക്കാന്‍ കഴിഞ്ഞാല്‍ അത് നമുക്ക് മുറിവില്‍ നിന്നുള്ള മോചനമാകും. നല്ലകാര്യങ്ങള്‍ പെട്ടെന്ന് മറക്കുകയും ചീത്ത അനുഭവങ്ങളെ മനസ്സിന്റെ സ്ഥായീഭാവമാക്കുകയും ചെയ്യുന്നവരാണ് അധികവും. ഉണങ്ങിവരുന്ന വ്രണം കിള്ളിപ്പൊളിച്ച് വീണ്ടും ഉണങ്ങാത്ത അവസ്ഥയിലെത്തിക്കുന്ന കുട്ടികളെ കണ്ടിട്ടില്ലേ? പലരുടേയും സ്വഭാവം അതുപോലെയാണ് ആയുധം കൊണ്ടുള്ള മുറിവിനേക്കാള്‍ മാരകമാണ് വാക്കുകൊണ്ടും പെരുമാറ്റംകൊണ്ടും ഉണ്ടാകുന്ന മുറിവുകള്‍.

മൊബൈല്ഫോണ് റേഡിയേഷന് കാന്സര് സാധ്യത കൂട്ടും




കാരോഗ്യ സംഘടന ഇതാദ്യമായി മൊബൈല് ഫോണില് നിന്നുള്ള റേഡിയേഷനെ കാന്സറിന് കാരണമായേക്കാവുന്ന സാധ്യതാ ഘടകങ്ങളില് ഉള്പ്പെടുത്തി. വൈദ്യുത കാന്തിക തരംഗങ്ങള് മനുഷ്യന്റെ ആരോഗ്യത്തെ എങ്ങിനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ലോകവ്യാപകമായി നടന്ന പഠനങ്ങള് വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടന നടപടിയെടുത്തത്. അമിതമായ മൊബൈല് ഫോണ് ഉപയോഗം ഗ് ളിയോമ എന്ന മസ്തിഷ് അര്ബുദത്തിന് സാധ്യത വര്ധിപ്പിക്കും എന്ന പഠനങ്ങളിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ് പ്രഖ്യാപനം. ലെഡ്, ക്ളോറോ ഫോം തുടങ്ങിയവയും ഡി.ഡി.റ്റി പോലുള്ള കീടനാശിനികളുമൊക്കെ അടങ്ങിയ 2 ബി കാറ്റഗറിയിലാണ് സെല്ഫോണിനെ ഉള്പ്പെടുത്തിയിട്ടുള്ളത്.
 
ലോകാരോഗ്യ സംഘനയുടെ അന്താരാഷ്ട്ര കാന്സര് ഗവേഷണ ഏജന്സിയായ ..ആര് സിയുടെ നിഗമനം എല്ലാ വൈദ്യുത കാന്തിക തരംഗങ്ങളുടെ കാര്യത്തിലും ബാധകമാണെങ്കിലും വയര്ലെസ് ഫോണുകളെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു അവലോകനത്തിന് വിധേയമാക്കിയ അധിക ഗവേഷണങ്ങളും.
 
വൈദ്യുത കാന്തിക മണ്ഡലം ഉയര്ത്തുന്ന കാന്സര് ഭീഷണിയെക്കുറിച്ച് 14 രാജ്യങ്ങളിലെ 31 ശാസ്ത്രജ്ഞര് നൂറുകണക്കിന് പ്രസിദ്ധീകൃതമായ പഠനങ്ങള് വിലയിരുത്തിയ സമ്മേളനത്തിലൊടുവിലാണ് ലോകാരോഗ്യ സംഘടന തീര്പ്പിലെത്തിയത്. മൊബൈല് റേഡിയേഷന് കാന്സര് സാധ്യത വര്ധിപ്പിക്കുമെന്നാണ് തങ്ങളുടെ നിഗമനമെന്നും സെല്ഫോണ് ഉപയോഗവും കാന്സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല് പഠനങ്ങള് ആവശ്യമാണെന്നും സമിതിയുടെ അധ്യക്ഷനും സതേണ് കാലിഫോര്ണിയ സര്വകലാശാലയിലെ ശാസ്ത്രജ്ഞനായ ജൊനാഥന് സാമേറ്റ് വ്യക്തമാക്കി.
 
ടാല്കം പൗഡര്, കുറഞ്ഞ ആവൃത്തിയിലുള്ള കാന്തിക മണ്ഡലം തുടങ്ങി കാന്സര് സാധ്യത തെളിവിന്റെ അടിസ്ഥാനത്തില് പൂര്ണമായും ഉറപ്പിക്കാനാവാത്ത 240 വസ്തുക്കളും മൊബൈല് റേഡിയേഷനൊപ്പം ലോകാരോഗ്യ സംഘടന കാന്സര് സാധ്യതാ ഘടകങ്ങളുടെ പട്ടികയില് ഉള്പ്പെടുത്തിയിട്ടുണ്ട്.
 
എന്നാല് എങ്ങിനെയാണ് മൊബൈല് റേഡിയേഷന് കാന്സറുണ്ടാക്കുന്നതെന്ന് പഠന റിപ്പോര്ട്ടില് വ്യക്തമായി പറയുന്നില്ല. ഡി എന് എയെ വിഘടിപ്പിച്ച് കാന്സറുണ്ടാക്കാന് മാത്രം മൊബൈല് റേഡിയേഷന് ശക്തമല്ലാത്തതിനാല് കാന്സറിലേക്ക് നയിക്കുന്ന മറ്റ് പരോക്ഷമായ വഴികളുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഗവേഷകര്.
 
 
മൊബൈല് ഫോണ് റേഡിയേഷന് കാന്സറിന് എങ്ങിനെ കാരണമാകുന്നു എന്നതിനെക്കുറിച്ച് ചില തെളിവുകള് ലഭിച്ചിട്ടുണ്ട്, എന്നാല് അവയ്ക്കിടയില് വിടവുകളും അനിശ്ചിതത്വങ്ങളുമുണ്ടെന്ന് സാമെറ്റ് വ്യക്തമാക്കി. മൊബൈല് റേഡിയേഷന് എങ്ങിനെ പൊതുജനാരോഗ്യത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന് ദീര്ഘകാല പഠനങ്ങള് ആവശ്യമാണെങ്കിലും റേഡിയേഷന് ഏല്ക്കുന്നത് കുറയ്ക്കാന് ഹാന്ഡ് ഫ്രീ ഉപകരണങ്ങള്, ടെക്സ്റ്റിങ് പോലുള്ള പ്രായോഗിക മാര്ഗങ്ങള് അവലംബിക്കേണ്ടത് വളരെ പ്രധാനമാണെന്നും .

പ്രണയത്തില്‍ വീഴ്ത്തുന്നത് തലച്ചോര്‍!!




 
പ്രണയം ഹൃദയവുമായി അല്ലെങ്കില്‍ മനസ്സുമായി ബന്ധപ്പെട്ടതാണെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ ഒരു പുതിയ പഠനം പറയുന്നത് പ്രണയമെന്നത് തലച്ചോറുമായി ബന്ധപ്പെട്ടതാണെന്നാണ്.
 
ഒരാളില്‍ മറ്റൊരാളോടുള്ള പ്രണയം ജനിക്കുന്നത് ഹൃദയത്തിലല്ലത്രേ, തലച്ചോറാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. സിറാക്കസ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
 
ഒരു വ്യക്തിയില്‍ പ്രണയം ജനിക്കുമ്പോള്‍ തലച്ചോറിലെ പന്ത്രണ്ട് കേന്ദ്രങ്ങളാണ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം പ്രവര്‍ത്തിച്ചാണ് ഡോപാമൈന്‍, ഓക്‌സിടോസിന്‍, അഡ്രിനാലിന്‍, വാസോപ്രഷന്‍ എന്നീ രാസവസ്തുക്കള്‍ അടങ്ങിയ യൂഫോറിയ പുറത്തുവിടുന്നത്.
 
ഇതാണ് പ്രണയം എന്ന വികാരത്തെ ഉദ്ദീപിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനം മാനസികാവസ്ഥ, ശാരീരികാവസ്ഥ എന്നിവയില്‍ വ്യത്യാസമുണ്ടാക്കുകയും ചെയ്യുന്നു.
 
എന്നാല്‍ പ്രണയത്തിന്റെ കാര്യത്തില്‍ ഹൃദയത്തിന് റോളൊന്നുമില്ലെന്ന് തീര്‍ത്ത് പറയാനും കഴിയില്ല. എന്നാല്‍ പ്രണയത്തിന്റെ അത് പ്രധാനമായ കാര്യങ്ങളൊക്കെ സംഭവിക്കുന്നത് തലച്ചോറിലാണ്.
 
പിന്നീട് അതിന്റെ അനുരണനങ്ങള്‍ ഹൃദയത്തിലും സംഭവിക്കുന്നു. പിന്നീട് ഹൃദയും തലച്ചോറും ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ പ്രണയം പുരോഗമിക്കുന്നു- പഠനം നടത്തിയ സംഘത്തിലെ പ്രമുഖ ഗവേഷക സ്റ്റീഫാനി ഓര്‍ട്ടിഗ് പറയുന്നു.
 
ആദ്യകാഴ്ചയിലെ പ്രണയം എന്ന പ്രതിഭാസവും തലച്ചോറില്‍ത്തന്നെയാണ് നടക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രണയത്തിന് കൃത്യമായ ശാസ്ത്രീയ അടിത്തറയുണ്ടെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഈ പഠനം സംബന്ധിച്ച റിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Monday, 30 May 2011

അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോട് പറയുന്നത്





Fun & Info @ Keralites.net
അതിരൂപിനെ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്‌. കാനേഷുമാരി ഐഡന്റിറ്റിയില്‍ നിന്ന് ഒരാള്‍ക്ക് മോചനം ലഭിക്കുന്നത് അയാള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമ്പോഴാണ്. സമൂഹത്തില്‍ ഒരു ചലനവും ഉണ്ടാക്കാതെ ജീവിച്ചു പോകുമ്പോള്‍ ജനസംഖ്യാ കണക്കുപുസ്തകത്തിലെ ഒരക്കം മാത്രമായി നമ്മള്‍ മാറും. ഒഴുക്കിനൊത്ത് നീന്തുന്ന ബഹുഭൂരിപക്ഷത്തിനിടയില്‍ അതിരൂപ് നൂറ്റൊന്നു ശതമാനം വ്യത്യസ്തനാണ്. നാം ജീവിക്കുന്ന ചുറ്റുപാടിനോടും പ്രകൃതിയോടും നമ്മുടെ തന്നെ ആരോഗ്യത്തോടും അല്പം ചങ്ങാത്തം കൂടുന്ന ഇക്കോ ഫ്രണ്ട് ലി ആയ ഒരു പ്രൊജക്റ്റുമായാണ് ഈ ചെറുപ്പക്കാരന്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. എ ബി സി അഥവാ 'അതിരൂപ് ബൈസിക്കിള്‍ ക്ലബ്ബ്'. ഒരു ബൈസിക്കിള്‍ ക്ലബ്ബില്‍ പുതുമയെന്തെന്ന് ചോദിക്കും. ഉണ്ട് അല്പം പുതുമയുണ്ട്
.
Fun & Info @ Keralites.net

വാഹനങ്ങളുടെ പെരുപ്പം, ട്രാഫിക് ജാമുകള്‍ , ഇന്ധന ക്ഷാമം, പരിസര മലിനീകരണം, അപകടങ്ങള്‍ തുടങ്ങി നഗര ജീവിതത്തിന്റെ നിത്യ ദുരിതങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കഴിയാതെ അവയോടൊക്കെ രാജിയായി കഴിയുന്നവര്‍ക്കിടയില്‍ അതിരൂപിന്റെ എ ബി സി ക്ക് ഒത്തിരിയല്ലെങ്കിലും ഇത്തിരി പ്രസക്തിയുണ്ട്. തിരുവനന്തപുരം നഗരത്തിലാണ് ഈ ചെറുപ്പക്കാരന്‍ തന്റെ പരീക്ഷണ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നഗരത്തിലെ തമ്പാനൂര്‍ , വെള്ളയമ്പലം, വഴുതക്കാട്, കവടിയാര്‍ , മ്യൂസിയം, ശാസ്തമംഗലം, ബേക്കറി ജങ്ങ്ഷന്‍, പഴവങ്ങാടി തുടങ്ങി തിരക്ക് പിടിച്ച പല കേന്ദ്രങ്ങളിലും അതിരൂപിന്റെ സൈക്കിളുകള്‍ കാണാം. ഓരോ കേന്ദ്രത്തിലും റോഡരുകില്‍ പ്രത്യേകം തയ്യാറാക്കിയ റാക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഏതാനും സൈക്കിളുകള്‍ . ആവശ്യക്കാര്‍ക്ക് അതെടുത്തു ഉപയോഗിക്കാം. ഉപയോഗം കഴിഞ്ഞ ശേഷം അതേ സ്ഥലത്ത് തന്നെ സൈക്കിള്‍ തിരിച്ചു കൊണ്ട് വന്നു വെക്കണമെന്നില്ല. നഗരത്തിലെ എ ബി സി യുടെ ഏതെങ്കിലും ഒരു റേക്കില്‍ വെച്ചു പോയാല്‍ മതി. സൈക്കിള്‍ സ്റ്റാന്റുകള്‍ക്ക് സമീപം കാവല്‍ക്കാരോ ജോലിക്കാരോ ഇല്ല. സ്വന്തം കാശ് ചിലവാക്കി എഴുപതു സൈക്കിളുകളാണ് ഈ ചെറുപ്പക്കാരന്‍ ഇങ്ങനെ വാങ്ങി വെച്ചിരിക്കുന്നത്.

Fun & Info @ Keralites.net
അതിരൂപ് തിരുവനന്തപുറത്തെ ഒരു സൈക്കിള്‍ റാക്കിന് സമീപം

ഇത്രയും വായിച്ചു കഴിഞ്ഞപ്പോഴേക്ക് ചിലരുടെയെങ്കിലും മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയിട്ടുണ്ടാവും. ചുളുവില്‍ ഒരു സൈക്കിള്‍ അടിച്ചെടുക്കാന്‍ നേരെ തമ്പാനൂരിലേക്ക് വെച്ചു പിടിക്കാമെന്ന്. അത് നടക്കില്ല. അതിരൂപ് അത്ര
പൊട്ടനല്ല. മുപ്പത്തൊന്നുകാരനായ ഈ ബി.ടെക് എഞ്ചിനീയര്‍ തന്റെ പ്രൊജക്റ്റിനു വളരെ പ്രായോഗികമായ ചില വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അമ്പതു രൂപ കൊടുത്ത് എ ബി സി യില്‍ മെമ്പര്‍ ആകുന്നവര്‍ക്കാണ് ഇപ്പോള്‍ സൈക്കിള്‍ ഉപയോഗിക്കാന്‍ കഴിയുക. മെമ്പര്‍ ആകാന്‍ ചെയ്യേണ്ടത് ഇത്രമാത്രം. സൈക്കിളിന് മുകളില്‍ എഴുതിയിട്ടുള്ള മൊബൈല്‍ നമ്പറില്‍ (9645511155) വിളിച്ചു പേരും വിലാസവും നല്‍കുക. വീട്ടിലെ ലാന്‍ഡ്‌ ലൈന്‍ നമ്പര്‍ , ഇമെയില്‍ ഉണ്ടെങ്കില്‍ അതും നല്‍കുക. നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അമ്പതു രൂപസ്റ്റാന്റിലുള്ള ബോക്സില്‍ നിക്ഷേപിക്കുക. നിക്ഷേപിക്കുന്ന നോട്ടിന്റെ അവസാന നാലക്കം എസ് എം എസ് ആയി അയക്കുക. ഉടന്‍ നിങ്ങള്‍ക്ക് സൈക്കിളിന്റെ നമ്പര്‍ ലോക്കിന്റെ പാസ് വേര്‍ഡ് തിരിച്ചു എസ് എം എസ്സായി ലഭിക്കും. പിന്നെ ഒന്നും ചെയ്യാനില്ല. സൈക്കിള്‍ ചവിട്ടാന്‍ അറിയുമെങ്കില്‍ അതെടുത്തു ചവിട്ടുക.!!!. എങ്ങോട്ടാണ് പോകേണ്ടതെന്ന് വെച്ചാല്‍ അങ്ങോട്ട്‌ വെച്ചു പിടിക്കുക. സൈക്കിളിന്റെ ഉപയോഗം കഴിഞ്ഞാല്‍ തിരിച്ചു പുറപ്പെട്ടിടത്തു തന്നെ കൊണ്ടു വെക്കേണ്ടതില്ല തൊട്ടടുത്ത എ ബി സി യുടെ ഏതെങ്കിലും റേക്കില്‍ സൈക്കിള്‍ വെച്ച് സ്ഥലം വിടാം.

പോകുമ്പോള്‍ ഇത്രയും കൂടി ചെയ്യണം. അതിരൂപിന്റെ നമ്പറിലേക്ക്‌ പാര്‍ക്ക് ചെയ്യന്ന റാക്കിന്റെ നമ്പര്‍ എസ് എം എസ് ചെയ്യണം. ഉടന്‍ സൈക്കിള്‍ ലോക്ക് ചെയ്യാനുള്ള കോഡ് നമ്പര്‍ തിരിച്ചു എസ് എം എസ് ആയി ലഭിക്കും. ആ നമ്പര്‍ ഉപയോഗിച്ച് സൈക്കിള്‍ ലോക്ക് ചെയ്യുക. ലോക്ക് ചെയ്തു കഴിഞ്ഞാലുടന്‍ നിങ്ങള്‍ ഉപയോഗിച്ച സമയം, ബാലന്‍സ് തുക എന്നിവ എസ് എം എസ്സായി ലഭിക്കും. മണിക്കൂറിനു രണ്ടു രൂപ നിരക്കിലാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഒരു പ്രാവശ്യം പേര്‍ റെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഒരു എസ് എം എസ് അയക്കുന്ന പണിയേ വേണ്ടൂ.. സൈക്കിള്‍ റെഡി. ഇതൊക്കെ കേള്‍ക്കുമ്പോള്‍ 'അങ്കമാലിയിലെ പ്രധാനമന്ത്രി'യോട് ചോദിച്ച പോലെ 'വട്ടാണല്ലേ' എന്ന് ചോദിക്കുന്നവര്‍ കണ്ടേക്കും. ഇല്ല. ഇതൊരു വട്ടുപദ്ധതിയല്ല. വളരെ കൃത്യമായി ഈ പദ്ധതി നടന്നു കൊണ്ടിരിക്കുന്നു. നഗരത്തിലെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ന്മാരും വിദ്യാര്‍ത്ഥികളും അതിരൂപിന്റെ സൈക്കിളുകള്‍ ഉപയോഗിക്കുന്നു. തമ്പാനൂരില്‍ തീവണ്ടിയോ ബസ്സോ ഇറങ്ങുന്നവര്‍ ഒരു ഓട്ടോ പിടിച്ചു ജോലിസ്ഥലത്ത് എത്തുന്നതിനെക്കാള്‍ എളുപ്പത്തില്‍ ഈ സൈക്കിളുകള്‍ വഴി എത്തുന്നു. പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ ഇല്ല. പണം ലാഭം. ഇന്ധന ലാഭം. സമയ ലാഭം. എല്ലാത്തിലുമുപരി ജിമ്മില്‍ പോകാതെ തന്നെ നല്ല ഒരു വ്യായാമവും.

Fun & Info @ Keralites.net
സാഹസിക യാത്രകള്‍ക്ക് സൈക്കിള്‍ കൂട്ട്
Fun & Info @ Keralites.net

കഴിഞ്ഞ ദിവസം ഞാന്‍ അതിരൂപിനെ വിളിക്കുമ്പോള്‍ അദ്ദേഹം കൊച്ചിയിലാണ്. തിരുവനന്തപുരത്തെ പ്രൊജക്റ്റ്‌ വിജയകരമായി മുന്നോട്ടു പോകുന്നത് കൊണ്ട് കൊച്ചിയിലും ഇതാരംഭിക്കാനുള്ള ആലോചനകള്‍ക്ക് വേണ്ടി എത്തിയതാണ് ഊര്‍ജ്വസ്വലനായ ഈ ചെറുപ്പക്കാരന്‍. അമ്പതു സൈക്കിളുകള്‍ കൊച്ചിയിലേക്കായി വാങ്ങിക്കഴിഞ്ഞു. ഏപ്രില്‍ പതിനഞ്ചു മുതലാണ്‌ അതിരൂപിന്റെ സ്വപ്ന പദ്ധതി തിരുവനന്തപുരത്തു പ്രവര്‍ത്തിച്ചു തുടങ്ങിയത്. മോഷണത്തിനും തട്ടിപ്പിനും ഏറെ പഴുതുകള്‍ ഉണ്ടെങ്കിലും ഇതുവരെ അത്തരം ഒരനുഭവം ഉണ്ടായിട്ടില്ലെന്ന് അതിരൂപ് പറഞ്ഞു. എന്നിരുന്നാലും സൈക്കിള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും അതിരൂപ് ഒരുക്കിയിട്ടുണ്ട്. ഈ ട്രാക്കിംഗ് ഉപയോഗിച്ച് സൈക്കിള്‍ ഏത് റൂട്ടിലൂടെ എങ്ങോട്ട് പോകുന്നു എന്നൊക്കെ അറിയാന്‍ പറ്റും. സൈക്കിള്‍ തിരിച്ചു റാക്കില്‍ വെച്ചില്ലെങ്കില്‍ വൈകിട്ട് വീട്ടില്‍ ആളെത്തുമെന്ന് ചുരുക്കം. അതിരൂപ് ആരാ മോന്‍? പക്ഷെ ഇതിന്റെയൊന്നും ആവശ്യം ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. വളരെ പോസിറ്റീവായ ഒരു സാമൂഹിക സംരംഭത്തോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന അഭിമാനത്തോടെയാണ് പലരും സൈക്കിളുകള്‍ ചവിട്ടുന്നത്. ക്രിയാത്മകമായ മാറ്റങ്ങള്‍ക്കു സമൂഹം തയ്യാറാണെന്നും അതിനു അവസരം ഉണ്ടാക്കിക്കൊടുക്കുക മാത്രമാണ് നമ്മള്‍ ചെയ്യേണ്ടതെന്നും അതിരൂപ് വിശ്വസിക്കുന്നു.

Fun & Info @ Keralites.net
കാശ്മീരിലെ മഞ്ഞു മലയുടെ മുകളില്‍ സൈക്കിളുമായി അതിരൂപ്

കുട്ടിക്കാലം മുതലേയുള്ള സൈക്കിള്‍ പ്രേമം അതിരൂപിനെ ഇന്ത്യയില്‍ പലയിടത്തും സൈക്കിളുമായി സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരം യാത്രകളുടെ വിശദമായ വിവരങ്ങളും ചിത്രങ്ങളും അതിരൂപിന്റെ മനോഹരവും ലളിതവുമായ വെബ്‌ സൈറ്റില്‍ ഉണ്ട്. പട്നിടോപിലെ ഒരു മഞ്ഞുമലയില്‍ അതിരൂപ് സൈക്കിളുമായി നില്‍ക്കുന്ന ഒരു ഫോട്ടോ നെറ്റില്‍ കണ്ടതിനെത്തുടര്‍ന്നാണ് ഞാന്‍ അദ്ദേഹത്തിന്‍റെ വെബ്‌സൈറ്റില്‍ എത്തുന്നത്. ആയിരം കുതിരശക്തിയുള്ള മിലിട്ടറി ട്രക്കുകള്‍ പോലും കിതച്ചു കിതച്ചു കയറുന്ന ചെങ്കുത്തായ പര്‍വതനിരകളില്‍ ഒരു സാധാരണ സൈക്കിളുമായി ഒറ്റയ്ക്ക് ഒരു ചെറുപ്പക്കാരന്‍ യാത്ര നടത്തുന്നത് സങ്കല്പിക്കാന്‍ തന്നെ പ്രയാസമുണ്ട്. കഴിഞ്ഞ വര്‍ഷം കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ പട്നിടോപ്പില്‍ ഞാന്‍ പോയിട്ടുണ്ട്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയിലും തിരിച്ചും അവിടെ വെച്ചാണ് ഉച്ചഭക്ഷണം കഴിച്ചത്. ആ മലനിരകളുടെ കൊതിപ്പിക്കുന്ന സൗന്ദര്യവും റോഡുകളുടെ ഓരങ്ങളിലെ പേടിപ്പെടുത്തുന്ന ആഴവും ഏറെ നേരം നോക്കിനിന്നിട്ടുണ്ട്. ആ കൌതുകമാണ് അതിരൂപിന്റെ ഫോട്ടോക്ക് പിറകെ പോകാന്‍ എന്നെ പ്രേരിപ്പിച്ചത്. എത്തിപ്പെട്ടതോ സൈക്കിളുകളെ സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ വിചിത്രമായ ലോകത്തിലും.

തന്റെ ആശയത്തെ പേറ്റന്റ്‌ റജിസ്ട്രേഷന്‍ ചെയ്യാനുള്ള ശ്രമങ്ങളും അതിരൂപ് നടത്തുന്നുണ്ട്. Cell-phone based bicycle sharing and parking using bicycle racks എന്നാണ് തന്റെ പ്രൊജക്ടിനെ അതിരൂപ് വിശേഷിപ്പിക്കുന്നത്. സൈക്കിളില്‍ യാത്ര ചെയ്യുന്നവരെ പഴഞ്ചന്മാരായി കാണരുതെന്നും പരിഹസിക്കരുതെന്നും എല്ലാവരോടും അതിരൂപ് അഭ്യര്‍ത്ഥിക്കുന്നു. പണം ഈടാക്കാതെ സൈക്കിളുകള്‍ നല്‍കാന്‍ കഴിയുന്ന ഒരു സംവിധാനത്തെക്കുറിച്ചാണ് ഈ ചെറുപ്പക്കാരന്‍ സ്വപ്നം കാണുന്നത്. സൈക്കിളുകള്‍ വാങ്ങുന്നതിനും അനുബന്ധ ചിലവുകള്‍ക്കുമായി സ്പോന്‍സര്‍ഷിപ്പുകളും പരസ്യങ്ങളും വാങ്ങുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. "THIS ECO-FRIENDLY DRIVE SPONSORED BY " എന്ന കാപ്ഷന്‍ ചേര്‍ത്ത് സൈക്കിളുകളില്‍ പ്രായോജകരുടെ പരസ്യം കൊടുക്കാനുള്ള സാധ്യതയും ആലോചനയിലുണ്ട്.

അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോട് പറയുന്നത് ജീവിതത്തെ കുറേക്കൂടി ലളിതമായി കാണാന്‍ ശ്രമിക്കൂ എന്നാണ്. പെട്രോള്‍ വിലക്കെതിരെ ഹര്‍ത്താല്‍ നടത്തിയും ട്രാഫിക്ക് ജാമുകളില്‍ സ്വയം ശപിച്ചും വാഹനങ്ങളുടെ പുകപടലങ്ങളില്‍ മൂക്ക് പൊത്തിയും നാം ജീവിച്ചു കൊണ്ടേയിരിക്കുമ്പോള്‍ ഈ സൈക്കിളുകള്‍ ചിലത് പറയാന്‍ ശ്രമിക്കുന്നുണ്ട്. സ്വന്തമായി വാഹനങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല പടിഞ്ഞാറന്‍ നാടുകളില്‍ കഴിയുന്നത്ര ആളുകള്‍ നടന്നു പോകുന്നതും സൈക്കിളുകള്‍ ചവിട്ടുന്നതും. കുറേക്കൂടി പോസിറ്റീവായ ഒരു ജീവിത രീതിയുടെ ഭാഗമാണത്‌. അവര്‍ക്കൊന്നും മറ്റു പണികള്‍ ഇല്ലാത്തത് കൊണ്ടല്ല വീടും പരിസരവും വൃത്തിയാക്കി വെക്കുന്നത്. വീട്ടില്‍ മാലിന്യങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല അവ റോഡിലേക്ക് വലിച്ചെറിയാത്തത്. തിരക്കില്ലാത്തത് കൊണ്ടല്ല എല്ലായിടത്തും ക്യൂ നില്‍ക്കുന്നത്. അതൊക്കെ ഒരു ജീവിത രീതിയുടെ ഭാഗമായി സ്വയം പാലിക്കുന്ന ചില അച്ചടക്കങ്ങളാണ്. യൂറോപ്പ്യന്മാരുടെ ജീവിത രീതികളില്‍ നിന്ന് നല്ലതൊന്നും സ്വീകരിക്കാതിരിക്കുകയും അവരുടെ ചീത്ത സ്വഭാവങ്ങളെ വാതോരാതെ വിമര്‍ശിക്കുകയും (അതോടൊപ്പം അതൊക്കെ അനുകരിക്കുകയും !!) ചെയ്യുന്ന ഒരു പൊതുസ്വഭാവമാണ് നമ്മള്‍ പലര്‍ക്കുമുള്ളത്.

Fun & Info @ Keralites.net
എഡിന്‍ബര്‍ഗ് യൂനിവേര്‍സിറ്റി വിദ്യാര്‍ഥികള്‍ സൈക്കിളുകളുമായി

ഒറ്റയടിക്ക് വലിയ മാറ്റങ്ങളൊന്നും സമൂഹത്തില്‍ നമുക്ക് വരുത്താന്‍ കഴിയില്ല. എന്നാല്‍ ചില കൊച്ചു കൊച്ചു പരീക്ഷണങ്ങള്‍ നടത്തി നോക്കാന്‍ കഴിയും. അതിരൂപ് അതിനു ശ്രമിക്കുന്നു. ഈ ചെറുപ്പക്കാരന്‍ നല്‍കുന്ന സന്ദേശം ഒരു സൈക്കിള്‍ വാങ്ങുവാന്‍ നമുക്ക് പ്രേരണയാകുമെങ്കില്‍ അതാണ്‌ ഈ പദ്ധതിയുടെ വിജയം എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാറോ ബൈക്കോ പോര്‍ച്ചില്‍ ഉണ്ടെങ്കിലും ചെറിയ യാത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുക എന്നൊരു ശീലം നമുക്ക് വളര്‍ത്തിയെടുക്കാനായാല്‍ അതില്‍ ഒരു സന്ദേശമുണ്ട്. സമൂഹത്തോടും പ്രകൃതിയോടും എന്തിനേറെ നമ്മുടെ ശരീരത്തോട് തന്നെയും സ്നേഹം പങ്കുവെക്കുന്ന ഒരു സന്ദേശം. അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോടു പറയുന്നത് വലിയ വലിയ കാര്യങ്ങളല്ല. കൊച്ചു കൊച്ചു തിരിച്ചറിവുകളാണ്.

Sunday, 29 May 2011

മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍




Fun & Info @ Keralites.net
മുഖം കരീനാ കപൂറിനെ പോലെ വെളുവെളെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ എന്താണു തെറ്റ്. പക്ഷെ വെളുക്കാന്‍ ഫേഷ്യല്‍ ചെയ്തുചെയ്ത് കുടുംബം ‘വെളുക്കു’ന്നതല്ലാതെ മറ്റു പ്രയോജനമൊന്നുമില്ല. എന്തുചെയ്യാന്‍...
ഹതാശരായി പിന്മാറാന്‍ വരട്ടെ. അല്‍പ്പമൊന്നു മെനക്കെടണം. ബ്യൂട്ടി പാര്‍ലറില്‍ ഇരുന്നുകൊടുക്കുന്നതു പോലെയും ട്യൂബില്‍ നിന്ന് മുഖത്തു തേക്കുന്നതുപോലെയും എളുപ്പമല്ല സംഗതി. അല്‍പ്പം കഷ്ടപ്പാടുണ്ട്. ഓരോന്നായി മനസ്സിരുത്തിവച്ചു പരീക്ഷിച്ചോളൂ.
നാരങ്ങാനീര്, കാരറ്റ് നീര്, വെള്ളരി നീര് തുടങ്ങിയവ തുല്യ അളവിലെടുത്തു മുഖത്തു തേച്ചുപിടിപ്പിക്കുക. ഒരു പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖത്തിന്‍റെ കരുവാളിപ്പു മാറുമെന്നു മാത്രമല്ല, നല്ല തിളക്കവും നിറവും കിട്ടും.
ഒരു ടീ‍സ്പൂണ്‍ പാല്‍, അല്‍പ്പം പഞ്ചസാര, അല്‍പ്പം പപ്പായ, അല്‍പ്പം പനിനീര്‍ എന്നിവ കൂട്ടിക്കുഴച്ച് ഫ്രീസറില്‍ വച്ച് ഐസാക്കി എടുക്കുക. ഈ ഐസ്ക്യൂബ് മുഖത്ത് ഉരസിയാല്‍ കരുവാളിപ്പു മാറും. മുഖക്കുരുവുണ്ടെങ്കില്‍ അതിനു മീതെ ഈ ഐസ് അമര്‍ത്തുക. കുരു തെളിഞ്ഞു കാണില്ല.
കസ്തൂരി മഞ്ഞളും, തൈരും, പയറുപൊടിയും തുല്യ അളവില്‍ യോജിപ്പിച്ചു മുഖത്തുപുരറ്റി അരമണിക്കൂറിനു ശേഷം കഴുകിക്കളഞ്ഞാല്‍ തെളിഞ്ഞ ചര്‍മ്മം ഉറപ്പ്. പപ്പായ ഒന്നാംതരം ക്ലെന്‍സറാണ്. പപ്പായ പള്‍പ്പ് മുഖത്തു തേച്ചുപിടിപ്പിക്കുന്നത് മുഖത്തെ അഴുക്കു കളഞ്ഞ് അഴക് വര്‍ദ്ധിപ്പിക്കും.
സോപ്പിനു പകരം അല്‍പ്പം കടലമാവ് പനിനീരില്‍ ചാലിച്ചു മുഖത്തിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയൂ. സോപ്പിനേക്കാള്‍ ഫലപ്രദമാണ്. ചര്‍മ്മത്തിനും നന്ന്.

Saturday, 28 May 2011

ബഹ്‌റൈനിലേക്ക് വരുന്നതിനു മുമ്പ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍


ബഹ്‌റൈനിലേക്ക് വരുന്നതിനു മുമ്പ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍


1. എല്‍.എം.ആര്‍.എ വെബ്‌സൈറ്റില്‍ നിങ്ങളുടെ വിസയുടെ നിയമസാധുത പരിശോധിക്കുക (http://www.lmra.bh/en). എന്തെങ്കിലും കാരണവശാല്‍ വിസയെക്കുറിച്ച് വിവരം ലഭിച്ചില്ലെങ്കില്‍ indemlabour@batelco.com.bh, sscons@batelco.com.bh എന്ന വിലാസത്തിലേക്ക് ഇന്ത്യന്‍ എംബസിയിലേക്ക് നിങ്ങളുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ സഹിതം, വിസയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കണമെന്നഭ്യര്‍ഥിച്ച് ഇ മെയില്‍ അയക്കുക.
2. ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തിയ വര്‍ക്ക് കോണ്‍ട്രാക്റ്റിന്റെ യഥാര്‍ഥ പകര്‍പ്പ് കൈവശമുണ്ടായിരിക്കണം.
3. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിനുമുമ്പ് വര്‍ക്ക് കോണ്‍ട്രാക്റ്റിന്റെ പകര്‍പ്പും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും വീട്ടില്‍ സൂക്ഷിക്കുക.
4. ഇന്ത്യയില്‍ വച്ചോ ബഹ്‌റൈനില്‍ വന്നശേഷമോ ഒരു സാഹചര്യത്തിലും വെള്ളക്കടലാസില്‍ ഒപ്പിട്ടുകൊടുക്കരുത്. ആരെങ്കിലും ബലപ്രയോഗത്തിലൂടെ ഒപ്പിട്ടുവാങ്ങിയാല്‍ 24 മണിക്കൂറിനകം സമീപ പൊലീസ് സ്‌റ്റേഷനിലോ എംബസിയിലോ അറിയിക്കണം.
5. ബഹ്‌റൈനിലേക്ക് ജോലിക്കുവരുന്നവര്‍ ഇന്ത്യയിലെ അംഗീകൃത മാന്‍പവര്‍ ഏജന്റുമാര്‍ക്ക് 20,200 രൂപയില്‍ കൂടുതല്‍ നല്‍കരുത്. ഏജന്റ് കൂടുതല്‍ തുക ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയെയോ പ്രവാസി കാര്യ മന്ത്രാലയത്തെയോ അറിയിക്കണം.
6. നിയമം മറികടന്ന് കുറുക്കുവഴിയിലൂടെ ബഹ്‌റൈനില്‍ ജോലിക്കുവരുന്നത് സ്വയം അപകടം വരുത്തിവക്കലായിരിക്കും.
7. പരിചയമുള്ളവരും അല്ലാത്തവരുമായവരില്‍ നിന്ന് യാത്രക്കുമുമ്പ് പാക്കറ്റുകളോ പാര്‍സലുകളോ വാങ്ങാതിരിക്കുക. അല്ലെങ്കില്‍ പാക്കറ്റിലെ സാധനം ഇന്നതാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സ്വീകരിക്കുക.
8. ജോലി സ്ഥലത്ത് അല്ലാതെയുള്ള അപകടങ്ങള്‍ക്ക് ബഹ്‌റൈനില്‍ ഒരുതരത്തിലുമുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭ്യമല്ല. അതുകൊണ്ട് താഴ്ന്ന വരുമാനക്കാര്‍ക്കായി ന്യൂ ഇന്ത്യ അഷൂറന്‍സ് കമ്പനി ഏര്‍പ്പെടുത്തിയ അപകട ഇന്‍ഷൂറന്‍സ് എടുക്കാം. 500 ഫില്‍സ് പ്രീമിയത്തിന് വര്‍ഷം 125,000 രൂപയും ഒന്നര ദിനാറിന് 475,000 രൂപയും രണ്ടര ദിനാറിന് 600,000 രൂപയും നഷ്ടപരിഹാരം ലഭിക്കും.
9. വീട്ടുജോലിക്കാരുടെ റിക്രൂട്ടുമെന്റിന് കേന്ദ്ര സര്‍ക്കാര്‍ 30 വയസ്സ് ചുരുങ്ങിയ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. വര്‍ക്ക് വിസയില്‍ ബഹ്‌റൈനിലേക്ക് ഒറ്റക്കുവരുന്ന സ്ത്രീകള്‍ക്ക് എംബസി സാക്ഷ്യപ്പെടുത്തിയ വര്‍ക്ക് കരാര്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അവര്‍ ചൂഷണത്തിന് ഇരയാകാന്‍ സാധ്യതയുണ്ട്.
10. ബിസിനസ് സന്ദര്‍ശക വിസ വര്‍ക്ക് വിസയായി മാറ്റാനാകില്ല. എന്നാല്‍, സന്ദര്‍ശക വിസ, കാലാവധി തീരുന്നതിനു മുമ്പ് വര്‍ക്ക് വിസയായി മാറ്റാം. കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസയില്‍ തുടരുന്നവര്‍ക്ക് വന്‍ പിഴ നല്‍കേണ്ടിവരും. അതുകൊണ്ട് തൊഴിലിനുവേണ്ടി വരുന്നവര്‍ വര്‍ക്ക് വിസയില്‍ മാത്രം വരാന്‍ ശ്രദ്ധിക്കുക.
11. ബഹ്‌റൈനിലെത്തിയശേഷം ഇന്ത്യന്‍ എംബസിയുടെ ലേബര്‍ വിഭാഗവുമായി നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെട്ട് നിങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും എന്തൊക്കെ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നിവയെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കിയിരിക്കണം. (എംബസി ലേബര്‍ വിഭാഗത്തിന്റെ ഫോണ്‍ നമ്പറുകള്‍: 17712683/ 17712649/ 17712785 /17713832).
12. ബഹ്‌റൈനിലേക്കുവരുന്നതിനുമുമ്പ് എന്തുതരം ജോലിയാണ്, തൊഴില്‍ സാഹചര്യം, സമയം, ശമ്പളം, താമസസൗകര്യം, ഭക്ഷണം, മെഡിക്കല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയിരിക്കണം. ഏതെങ്കിലും കാരണവശാല്‍, കരാര്‍ കാലാവധിയായ രണ്ടുവര്‍ഷം മുമ്പ് പോകേണ്ടിവന്നാല്‍ വര്‍ക്ക് വിസ, സി.പി.ആര്‍ കാര്‍ഡ്, യൂനിഫോം, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവക്കായി തൊഴിലുടമ ചെലവാക്കിയ പണം നല്‍കാന്‍ ബഹ്‌റൈന്‍ തൊഴില്‍ നിയമം അനുസരിച്ച് തൊഴിലാളി ബാധ്യസ്ഥനാണ്.

Friday, 27 May 2011

കമ്പ്യൂട്ടറുകള്‍ കുട്ടികളുടെ വായനാശീലം തകര്‍ക്കുന്നുവെന്ന്

                 ലണ്ടന്‍:  കുട്ടികള്‍ കമ്പ്യൂട്ടറിനു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് അവരുടെ വായനാശീലത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍.സ്വീഡനിലെ ഗോഥന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയ വിവരങ്ങള്‍ 'ഡെയ്‌ലിമെയ്ല്‍'ആണ് പ്രസിദ്ധീകരിച്ചത്. ഒമ്പതും പത്തും വയസ്സുള്ള കുട്ടികള്‍ വായനയില്‍ വളരെ പിന്നോട്ടാണെന്നാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. വീട്ടിലെ കമ്പ്യൂട്ടറിന്റെ സാന്നിധ്യവും അമിതോപയോഗവുമാണ് വായനാശീലത്തിന് വിഘാതമായി നില്‍ക്കുന്നത്.  കമ്പ്യൂട്ടറുകള്‍ വ്യാപകമായ 90കള്‍ മുതല്‍ യു.എസിലെയും സ്വീഡനിലെയും കുട്ടികളുടെ വായനാശീലത്തില്‍ കാര്യമായ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികളുടെ ഒഴിവുസമയങ്ങള്‍ കൂടുതലും അപഹരിക്കുന്നത് കമ്പ്യൂട്ടറുകളാണെന്ന് പഠനം പറയുന്നു. പെണ്‍കുട്ടികളേക്കാള്‍ വായന കുറയുന്നത് ആണ്‍കുട്ടികളിലാണ്രെത.

സ്വന്തമാക്കൂ... വടിവൊത്ത ശരീരം!






                                            തടി കൂടിപ്പോയതിന്‍റെ പേരില്‍ ശരീരം ഒന്നു ‘വടി’ പോലെയാക്കാന്‍ പട്ടിണി കിടക്കുന്നവരും വ്യായാമത്തില്‍ ഏര്‍പ്പെടുന്നവരും കുറവല്ല. വടിവൊത്ത ശരീരം പെണ്‍‌മണികള്‍ക്ക് സൌന്ദര്യപ്രദം മാത്രമല്ല ആരോഗ്യദായകം കൂടിയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അനാകര്‍ഷകമായ വീര്‍ത്തിരിക്കുന്ന ശരീര പ്രകൃതമുള്ളവരെക്കാള്‍ വടിവൊത്ത ശരീരമുള്ള (വലിയ തുടകളും നിതംബവുമുള്ള) സ്ത്രീകള്‍ക്ക് ഏറെക്കാലം ആയുസ്സുണ്ടാകുമെന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.പഠനത്തിന് വിധേയരായവര്‍ക്ക് എട്ട് ആഴ്ചയോളം അടിപോളി ഭക്ഷണമായിരുന്നു നല്ലത്. ഐസ്ക്രീം, ചോക്‍ലേറ്റ്, മധുര പാനീയങ്ങള്‍ തുടങ്ങി കൊഴുപ്പുള്ള ഭക്ഷണം കൊതി തിരും വരെ നല്കി. ഈ കാലയളവിന് മുമ്പും അതിന് ശേഷവും അവരുടെ ശരീരത്തിലുള്ള കൊഴുപ്പിന്‍റെ അളവ് ഗവേഷകര്‍ അളന്ന് തിട്ടപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് കണ്ടെത്താനായത് ഓരോരുത്തരുടേയും ശരീരത്തിന്‍റെ മുകള്‍ ഭാഗത്ത് ശരാശരി 2.5 കിലോയും കീഴ്ഭാഗത്ത് 1.5 കിലോയും കൊഴുപ്പ് കൂടിയെന്നാണ്. എന്നാല്‍ ഇതേസമയം തന്നെ ആമാശയം, ഹൃദയം എന്നിവയുടെ ചുറ്റുമുള്ള കൊഴുപ്പ് കോശങ്ങളുടെ വലുപ്പം കൂടുന്നതായും പഠനത്തില്‍ കണ്ടെത്തി. ഈ കോശങ്ങള്‍ കൂടുതല്‍ കൊഴുപ്പ് സംശ്ലേഷണ പ്രോട്ടീന്‍ ഉല്‍‌പ്പാദിപ്പിക്കുന്നതിനാലാണിത്. എന്നാല്‍, കാലിന്‍റെ തുടകളിലെ കൊഴുപ്പ് കോശങ്ങള്‍ എണ്ണത്തില്‍ കൂടിയെന്നല്ലാതെ അവ വലുതാവുന്നതായി കണ്ടില്ല.ശരീരത്തിന്‍റെ മുകള്‍ഭാഗത്തും കീഴ്ഭാഗത്തും കൊഴുപ്പ് അടിയുന്നത് വ്യത്യസ്തമാണെന്നാണ് കണ്ടെത്തല്‍. അതായത് ശരീരത്തിന്‍റെ മുകള്‍ ഭാഗത്ത് കൊഴുപ്പ് കോശങ്ങളുടെ വലിപ്പം വര്‍ദ്ധിക്കുമ്പോള്‍ കീഴ്ഭാഗത്ത് ഇവയുടെ എണ്ണം കൂടുകയാണ് ചെയ്യുന്നത്. അരക്കെട്ടിന് താഴെയുള്ള ഭാഗത്ത് കൂടുതല്‍ എണ്ണം കൊഴുപ്പ് കോശങ്ങള്‍ ഉല്പാപ്പിദിക്കാനുള്ള കഴിവ് ശരീരത്തിന്‍റെ മുകള്‍ ഭാഗത്തിന് സംരക്ഷണം നല്‍കുമെന്നും ഗൌരവകരമായ പോഷണ സംബന്ധിയായ രോഗങ്ങള്‍ തടയുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.ശരീരത്തിന്‍റെ മേല്‍‌ഭാഗത്തിനും കീഴ്ഭാഗത്തിനും ഇടയില്‍ കൊഴുപ്പ് കോശങ്ങളുടെ എണ്ണം വ്യത്യാസപ്പെടില്ലെന്ന വിശ്വാസം ശരിയല്ലെന്ന് തെളിഞ്ഞതായി പഠന സംഘത്തിന്‍റെ മേധാവിയായ, റോക്കെസ്റ്ററിലെ മയോ ക്ലിനിക്കിലെ മൈക്കില്‍ ജെന്‍‌സണ്‍ പറഞ്ഞു.വടിവൊത്ത ശരീരം ഇല്ലെന്നുള്ള ദുഖമുണ്ടോ? ആഹാരത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും ശരീരം കൂടുതല്‍ ആകര്‍ഷകമാക്കാം. ഉപ്പ്, പഞ്ചസാര തുടങ്ങിയവ കുറയ്ക്കുക. പഞ്ചസാര കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ഊര്‍ജ്ജം വ്യായാമം ചെയ്ത് പുറത്ത് കളഞ്ഞില്ലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പായി അടിഞ്ഞ് കൂടും. കൂടുതല്‍ ഉപ്പ് ശരീരത്തിലുണ്ടെങ്കില്‍ ജലാംശം അധികം പുറത്ത് പോകാതെ ശരീരത്തില്‍ തങ്ങി നില്‍ക്കും. പതിവായി ചായ കുടിക്കുന്ന ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്.മാനസിക സംഘര്‍ഷം ശരീരവണ്ണം കൂടുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതിന് കാരണമാകാവുന്ന ഹോര്‍മോണുകള്‍ ഉല്‍‌പാദിപ്പിക്കപ്പെടാന്‍ മനസംഘര്‍ഷം ഇടയാക്കുമെന്നതിനാലാണിത്. അരക്കെട്ടില്‍ വലിയ അളവില്‍ കൊഴുപ്പടിഞ്ഞ് കൂടിയവര്‍ക്ക് കൂടുതല്‍ മനസംഘര്‍ഷം ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.